ന്യൂഡല്‍ഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ പുരസ്കാര വിതരണ ചടങ്ങ് നടക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങൾ നൽകിയത്.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ ചടങ്ങില്‍ അതിഥിയായിരുന്നു. തമിഴ് നടൻ സൂര്യ (സുരരൈ പോട്ര്), ബോളിവുഡ് നടൻ അജയ് ദേവ്ഗണ് (താനാജി: ദി അണ്‍സംഗ് ഹീറോ) എന്നിവർ മികച്ച നടനുള്ള പുരസ്കാരങ്ങൾ രാഷ്ട്രപതിയിൽനിന്നും സ്വീകരിച്ചു. മലയാളിയായ അപർണ ബാലമുരളി (സുരരൈ പോട്ര് ) മികച്ച നടിക്കുള്ള പുരസ്കാരവും ഏറ്റുവാങ്ങി.
മലയാളസിനിമയ്ക്ക് വിവിധ വിഭാഗങ്ങളിലായി എട്ടു പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രമൊരുക്കിയ, അന്തരിച്ച സച്ചി (കെ.ആർ. സച്ചിദാനന്ദൻ) ആണ് മികച്ച സംവിധായകൻ. നാലു ദേശീയ പുരസ്കാരങ്ങളാണ് അയ്യപ്പനും കോശിയും എന്ന ചിത്രം നേടിയത്. സുധ കൊങ്കര സംവിധാനം ചെയ്ത ‘സുരരൈ പോട്ര്’ ആണ് മികച്ച സിനിമ.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം ചെയ്ത ബിജു മേനോനാണ് മികച്ച സഹനടൻ. പ്രസന്ന സത്യനാഥ് ഹെഗ്ഡെ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നിശ്ചയം’ ആണ് മികച്ച മലയാള ചിത്രം.
അയ്യപ്പനും കോശിയും ചിത്രത്തിൽ ഗാനം ആലപിച്ച നഞ്ചിയമ്മയാണ് മികച്ച പിന്നണിഗായിക. മറാഠി ഗായകൻ രാഹുൽ ദേശ്പാണ്ഡേ ആണ് മികച്ച ഗായകൻ. അയ്യപ്പപ്പനും കോശിയും ചിത്രത്തിൽ സംഘട്ടനം ഒരുക്കിയ മാഫിയ ശശി, രാജശേഖർ, സുപ്രീം സുന്ദർ എന്നിവർക്കും പുരസ്കാരം ലഭിച്ചു.
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു
07:33 PM Sep 30, 2022 | Deepika.com