ചെന്നൈ: ഗാന്ധി ജയന്തി ദിനത്തിൽ ആർഎസ്എസിന്റെ റൂട്ട്മാർച്ചിനും പൊതുയോഗത്തിനും അനുമതി നിഷേധിച്ച തമിഴ്നാട് സർക്കാരിന്റെ നടപടി ശരിവച്ച് മദ്രാസ് ഹൈക്കോടതി. ഗാന്ധി ജയന്തി ദിനത്തിനു പകരം നവംബർ ആറിന് ആർഎസ്എസ് ആസൂത്രണം ചെയ്ത റൂട്ട് മർച്ചിന് പോലീസ് അനുമതി നൽകണമെന്നും മദ്രാസ് ഹൈക്കോടതി നിർദേശിച്ചു.
പുതിയ ഉത്തരവ് ലംഘിച്ചാൽ അധികാരികൾ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന് ജസ്റ്റീസ് ജി.കെ. ഇളന്തിരയൻ വ്യക്തമാക്കി.
ചില നിബന്ധനകളോടെ ഒക്ടോബർ രണ്ടിന് ആർഎസ്എസ് മാർച്ച് നടത്താൻ കോടതി നേരത്തെ അനുമതി നൽകിയിരുന്നുവെങ്കിലും സംസ്ഥാന സർക്കാർ പിന്നീട് എല്ലാ സംഘടനകൾക്കും മാർച്ചോ റാലിയോ നടത്താൻ അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ആർഎസ്എസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പോപ്പുലർ ഫ്രണ്ടിനെതിരേയുള്ള നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാനപ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ മാർച്ചിന് അനുമതി നിഷേധിച്ചത്.
ഞായറാഴ്ച സംസ്ഥാന വ്യാപകമായി റൂട്ട് മാർച്ചും പൊതുയോഗവും നടത്താനാണ് ആർഎസ്എസ് തീരുമാനിച്ചിരുന്നത്. ആർഎസ്എസ് റൂട്ട്മാർച്ചിനെതിരേ വികെസി, സിപിഐ, സിപിഎം എന്നിവർ ചേർന്നു പ്രഖ്യാപിച്ച മനുഷ്യച്ചങ്ങലയ്ക്കും അനുമതി നിഷേധിച്ചിരുന്നു.
അതേസമയം പോപ്പുലർ ഫ്രണ്ടിനെതിരേയുള്ള റെയ്ഡും തുടർനടപടികളും മൂലം സംസ്ഥാനത്ത് പലയിടത്തും സംഘർഷാവസ്ഥ തുടരുകയാണ്.
ഗാന്ധി ജയന്തി ദിനത്തിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതിയില്ല; മദ്രാസ് ഹൈക്കോടതിയുടെ നിർണായക നടപടി
06:12 PM Sep 30, 2022 | Deepika.com