തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിനം കന്യാകുമാരിയിലെ വിവേകാനന്ദ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ചു.ശുചിന്ദ്രം വരെയാണ് രാവിലെ യാത്ര.
വൈകുന്നേരം 3.30ന് വീണ്ടും ആരംഭിക്കുന്ന യാത്ര 6.30ന് നാഗര്‍കോവിലില്‍ അവസാനിക്കും. യാത്രക്കിടെയില്‍ പൗരപ്രമുഖന്മാരുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തും.
രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ള അംഗങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് 60 കണ്ടെയ്നര്‍ ലോറികളില്‍ ആണ്. ഭക്ഷണം വഴിയോരത്തും.
ഭാരത് ജോഡോ യാത്ര കന്യാകുമാരിയിൽ ആണ് ആരംഭിച്ചത്. പദയാത്രയുടെ ഔപചാരിക തുടക്കം ഗാന്ധിമണ്ഡപത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് എന്നിവര്‍ ചേര്‍ന്ന് ത്രിവര്‍ണപതാക രാഹുല്‍ ഗാന്ധിക്ക് നല്‍കിയാണ് നിര്‍വഹിച്ചത്. 3570 കിലോമീറ്റര്‍ ദൂരമുള്ള യാത്ര 155 ദിവസംകൊണ്ടാണ് കാഷ്മീരില്‍ എത്തിച്ചേരുന്നത്.
ഇന്നലെ വൈകുന്നേരം കന്യാകുമാരി ബീച്ച് റോഡില്‍ നടത്തിയ പൊതുസമ്മേളനത്തിന് വന്‍ ജനപങ്കാളിത്തമായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ജനങ്ങള്‍ തങ്ങളുടെ പരമ്പരാഗത വേഷവിധാനങ്ങളോടെയാണ് സമ്മേളനവേദിയിലേക്ക് എത്തിയത്.
ശ്രീപെരുമ്പത്തൂരിലെ രാജീവ് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചശേഷം ഉച്ചകഴിഞ്ഞ് കന്യാകുമാരിയിലെത്തിയ രാഹുല്‍ ഗാന്ധി വൈകുന്നേരം മൂന്നിന് തിരുവള്ളുവര്‍ സ്മാരകം സന്ദര്‍ശിച്ചു.
തുടര്‍ന്ന് വിവേകാനന്ദ സ്മാരകത്തിലും കാമരാജ് സ്മാരകത്തിലും സന്ദര്‍ശനം നടത്തി. ഇവിടെനിന്നു ഗാന്ധിമണ്ഡപത്തിലെത്തി പ്രാര്ഥനായോഗത്തില് പങ്കുചേര്‍ന്നു.
യാത്രയിലുടനീളം ഉപയോഗിക്കുന്നതിനായുള്ള ത്രിവര്‍ണ പതാക ഗാന്ധിമണ്ഡപത്തില്‍ വച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് എന്നിവര്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി.
പതാകയുമായി വൈകുന്നേരം 5.10ന് പൊതുസമ്മേളനവേദിയിലെത്തിയ രാഹുലിനെ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ വേദിയിലേക്ക് ആനയിച്ചത്.
തമിഴ്നാട്ടിലെ പദയാത്ര പൂര്‍ത്തിയാക്കി 11ന് രാവിലെ ഏഴിന് പാറശാലയില്‍നിന്ന് കേരളത്തിലെ യാത്ര ആരംഭിക്കും.
ഭാരത് ജോഡോ യാത്ര രണ്ടാം ദിനം; പൗരപ്രമുഖന്മാരുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തും
09:42 AM Sep 08, 2022 | Deepika.com