തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം കരുത്താർജിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ട്.
തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ 12 ജില്ലകളിൽ വിവിധ ദിവസങ്ങളിലായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും വയനാട് ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച മുതൽ മഴ കനക്കുമെന്നാണ് നിലവിലെ നിഗമനം. ഈ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടുമായിരിക്കും.
യെല്ലോ അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ 11 മുതൽ 20 സെന്റീമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കുമാണ് സാധ്യത.
തുടർച്ചയായ ദിവസങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്നതിനാൽ ജാഗ്രതാ മുന്നറിയിപ്പുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും ബുധനാഴ്ച വരെ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളിൽ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയപ്പു നൽകി.
ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്കു സാധ്യത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
12:57 PM Jul 31, 2022 | Deepika.com