തൃശൂർ: അട്ടപ്പാടിയിലെ തന്റെ ഭൂമി കൈയേറിയവർക്കെതിരെ കേസ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ഗായിക നഞ്ചിയമ്മ. തൃശൂർ പ്രസ്ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ഭൂമി തിരിച്ചുപിടിക്കാൻ ഏതറ്റം വരെയും കേസ് നടത്തും. മുത്തച്ഛന്റെ സ്വത്തായ നാലേക്കറാണ് അട്ടപ്പാടിയിൽ ഒരു വ്യക്തി കൈയേറിയത്. ഞങ്ങൾ ആ ഭൂമിയിൽ കയറുന്പോൾ ആ വ്യക്തി തടുക്കുകയും തന്റെ ഭൂമിയാണെന്ന് അവകാശപ്പെടുകയും ചെയ്തു. തൊഴിലുറപ്പിൽനിന്ന് കിട്ടുന്ന പണം കൂട്ടിവച്ചാണ് പത്തുവർഷത്തോളമായ കേസ് നടത്തുന്നതെന്ന് അവർ പറഞ്ഞു.
കൈയേറ്റം അട്ടപ്പാടിയുടെ ശാപമാണ്. എല്ലായിടത്തും കൈയേറ്റമാണ്. കേസ് നടത്തി എത്രയോ പണം നഷ്ടമാകുന്നു. മാമന്റെ അച്ഛൻ, മാമൻ, ഭർത്താവ്, ഭർത്താവിന്റെ ഏട്ടൻ, ഇപ്പോഴിതാ ഞങ്ങൾ പെണ്ണുങ്ങളാണ് കേസ് നടത്തുന്നത്.
ഞങ്ങളുടെ ഭൂമിയിൽ കയറാൻ സമ്മതിക്കുന്നില്ല. കേസിൽ ഒരു തീരുമാനമാകട്ടെ എന്നു പറഞ്ഞ് ഇപ്പോൾ പോലീസും വിലക്കുന്നു. എല്ലാ രേഖകളും കൈയിലുണ്ട്. ഓഗസ്റ്റ് രണ്ടിന് കോടതിയിൽ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്നറിയാം തീരുമാനം.
ഇനി അവർ കൈയേറി മരംനട്ടാൽ ഞങ്ങൾ പെണ്ണുങ്ങൾ തടുക്കും. പല മന്ത്രിമാരും കളക്ടറും അവാർഡ് കിട്ടിയ ശേഷം വന്നെങ്കിലും ഈ വിഷയം അവതരിപ്പിക്കാനായില്ല. പല കാര്യങ്ങളും സംസാരിച്ചു കഴിയുന്പോൾ ഇതു മറക്കും- അവർ പറഞ്ഞു.
ഞങ്ങളുടെ ഭൂമിയിൽ കയറാൻ സമ്മതിക്കുന്നില്ല: ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ
08:26 PM Jul 30, 2022 | Deepika.com