തിരുവനന്തപുരം: അംഗീകാരമില്ലാത്ത ട്രെയിനിംഗ് സെന്ററിന് ട്രെയിനിംഗ് നടത്തുന്നതിനു മുൻകൂറായി ഫണ്ട് അനുവദിച്ച കേസിൽ റിട്ടയേർഡ് ഐഎഎസുകാരനായ പട്ടികജാതി വകുപ്പ് മുൻ ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും പരിശീലന കേന്ദ്രം ഉടമയ്ക്കും തടവും പിഴയും ശിക്ഷ. 2002- 03 കാലഘട്ടത്തിൽ ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതിയായ പട്ടികജാതി വകുപ്പ് മുൻ ഡയറക്ടർ എ.ജെ.രാജൻ ഐഎഎസ് (റിട്ടയേർഡ്), പട്ടികജാതി വകുപ്പ് മുൻ ഫിനാൻസ് ഓഫീസർ ശ്രീകുമാർ, മുൻ ജില്ലാ വികസന ഓഫീസർ സത്യദേവൻ ,പട്ടികജാതി വികസന ഓഫീസർ സുരേന്ദ്രൻ, വർക്കല പൂർണ സ്കൂൾ ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഉടമ സുകുമാരൻ എന്നിവരെയാണ് കോടതി രണ്ടുവർഷം തടവിനു ശിക്ഷിച്ചത്. ഒന്നാംപ്രതി രാജൻ, രണ്ടാം പ്രതിയായ ശ്രീകുമാർ, മൂന്നാം പ്രതി സത്യദേവൻ, നാലാം പ്രതി സുരേന്ദ്രൻ എന്നിവർ 1,10,000 രൂപ വീതവും അഞ്ചാം പ്രതി സുകുമാരൻ 90,000 രൂപയും പിഴ അടയ്ക്കണം.
2002 - 03 കാലഘട്ടത്തിൽ എൽബിഎസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പട്ടികജാതി വിദ്യാർഥികൾക്ക് ഹാർഡ്വെയർ ട്രെയിനിംഗിനു വേണ്ടി ഒരാൾക്കു 10,000 രൂപ നിരക്കിൽ പരിശീലനം നടത്തുന്നതിന് സ്പെഷൽ സെൻട്രൽ അസിസ്റ്റൻസ് ടു ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ പ്രകാരം ഫണ്ട് അനുവദിച്ചിരുന്നു.
ഇതു പ്രകാരം വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ സ്കൂൾ ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഉടമ ഹാർഡ്വേർ ആൻഡ് നെറ്റ്വർക്കിംഗ് കോഴ്സിന് അംഗീകാരമുണ്ടെന്നു കാണിച്ചു ട്രെയിനിംഗിനു വേണ്ടി പട്ടികജാതി വകുപ്പ് ഡയറക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.
തുടർന്ന് സ്ഥാപന ഉടമയായ സുകുമാരൻ പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥരേ സ്വാധീനിച്ച് അവരുമായി ഗൂഢാലോചന നടത്തി വിദ്യാർഥികളുടെ ഫീസ് ആയ 3,10,000 രൂപയുടെ 75 ശതമാനം തുകയായ 2,32,500 രൂപ അഡ്വാൻസായി മാറി വാങ്ങിയതിലാണ് ക്രമക്കേട് നടന്നത്. സർക്കാർ അംഗീകൃത കോഴ്സ് അല്ലാതിരുന്നതിനാൽ വിദ്യാർഥികൾക്കു പ്രയോജനം ലഭിച്ചില്ല. സർക്കാരിനു സാന്പത്തിക നഷ്ടവുമുണ്ടായി. പൂജപ്പുര വിജിലൻസ് സ്പെഷൽ യൂണിറ്റ് - ഒന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
പട്ടികജാതി വികസന ഫണ്ട് വെട്ടിപ്പ്; മുൻ ഡയറക്ടർക്ക് തടവും പിഴയും
08:00 PM Jul 30, 2022 | Deepika.com