പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. 19-ാം സാക്ഷി കക്കിയും കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഒമ്പതായി. ഒരാഴ്ചയ്ക്കിടെ കൂറുമാറുന്ന മൂന്നാമത്തെ സാക്ഷിയാണ് കക്കി.
മധുവിനെ മര്‍ദിക്കുന്നത് കണ്ടു എന്നായിരുന്നു കക്കിയുടെ മൊഴി. എന്നാൽ പോലീസ് സമ്മർദം മൂലമാണ് ആദ്യം മൊഴി നല്‍കിയതെന്നാണ് കോടതിയിൽ ഇന്ന് കക്കി അറിയിച്ചത്. വിസ്താരത്തിനിടെയായിരുന്നു മൊഴി മാറ്റിയത്. കഴിഞ്ഞദിവസങ്ങളില്‍ നടന്ന വിസ്താരങ്ങള്‍ക്കിടെ 17-ാം സാക്ഷി ജോളി, 18-ാം സാക്ഷി കാളി മൂപ്പന് എന്നിവര്‍ കൂറുമാറിയിരുന്നു.
കൂറുമാറിയ മുക്കാലി ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെ അബ്ദുൽ റസാഖിനെയും വനം വകുപ്പ് വാച്ചർ അനിൽ കുമാറിനെയും പിരിച്ചുവിട്ടിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റങ്ങൾക്ക് ഇടയാക്കുന്നതെന്നാണ് മധുവിന്റെ കുടുംബം ആരോപിക്കുന്നത്.
അതേസമയം മധു വധക്കേസിൽ കൂറുമാറിയവർക്കെതിരെ മധുവിന്റെ അമ്മ മല്ലി കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്വാധീനത്തിന് വഴങ്ങിയാണ് സാക്ഷികൾ മൊഴിമാറ്റിയിട്ടുള്ളത്. ഇക്കാര്യം അന്വേഷിക്കാൻ പോലീസിന് നിർദേശം നൽകണമെന്നും മല്ലി ആവശ്യപ്പെട്ടുന്നു. മണ്ണാർക്കാട് മുൻസിഫ് കോടതിയിലാണ് മല്ലി പരാതി നൽകിയത്.
മധു വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു
05:25 PM Jul 30, 2022 | Deepika.com