ലണ്ടൻ: പേസ് ബൗളിംഗ് ഇതിഹാസമായ ജെയിംസ് ആൻഡേഴ്സന് ഇന്ന് നാൽപതാം പിറന്നാൾ.
ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും മിഴിവേറിയ കളിജീവിതത്തിന് ഉടമയായ ആൻഡേഴ്സൻ പ്രായമേറും തോറും മത്സരവീര്യം കൂടുന്ന ജനുസിൽപ്പെട്ടയാളാണ്.
മുപ്പത് വയസ് കഴിഞ്ഞാൽ കിതപ്പ് ബാധിക്കുന്ന മറ്റ് പേസ് ബൗളർമാരുടെ ഇടയിലാണ് മുപ്പതിന് ശേഷം മാത്രം 389 ടെസ്റ്റ് വിക്കറ്റുകളുമായി ആൻഡേഴ്സൻ തലയുയർത്തി നിൽക്കുന്നത്. മുപ്പതിന് ശേഷം 400 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ആദ്യ താരമായി ആൻഡേഴ്സൻ മാറുമെന്നതിൽ ആരാധകർക്ക് സംശയമില്ല.
172 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 657 വിക്കറ്റുകൾ നേടിയ ആൻഡേഴ്സൻ 32 ഇന്നിംഗ്സുകളിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2003-ൽ സിംബാബ്വെയ്ക്കെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച താരം ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരം കളിച്ച താരങ്ങളുടെ പട്ടികയിൽ സച്ചിൻ തെൻഡുൽകർക്ക് പിന്നിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്നു. ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ നിലവിൽ ആറാം റാങ്കിലാണ് ആൻഡേഴ്സൻ.
ക്രിക്കറ്റിലെ മറ്റ് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച താരം ഇപ്പോൾ ടെസ്റ്റിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 194 ഏകദിനങ്ങളിൽ നിന്നായി 269 വിക്കറ്റും 19 ട്വന്റി-20 മത്സരങ്ങളിൽ നിന്നായി 18 വിക്കറ്റും താരം ആരാധകരുടെ പ്രിയ "ജിമ്മി' നേടിയിട്ടുണ്ട്.
നാൽപതിന്റെ നിറവിൽ ജെയിംസ് ആൻഡേഴ്സൻ
04:49 PM Jul 30, 2022 | Deepika.com