കരുവന്നൂര്‍ പരാമര്‍ശം;മന്ത്രി ആര്‍ ബിന്ദുവിന്‍റെ ഓഫിസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

02:34 PM Jul 30, 2022 | Deepika.com
തൃശൂർ: കരുവന്നൂര്‍ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മന്ത്രി ആര്‍.ബിന്ദുവിന്‍റെ ഇരിങ്ങാലക്കുടയിലെ ഓഫിസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിനിരയായ സ്ത്രീ ചികിത്സയ്ക്കിടെ മരിച്ച സംഭവത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മന്ത്രി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപെട്ടു.

കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തുമ്പോള്‍ മന്ത്രി ഓഫീസില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

മരിച്ച സ്ത്രീയുടെ കുടുംബത്തിന് ചികിത്സയ്ക്ക് പണം നല്‍കിയെന്നായിരുന്നു മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചത്. എന്നാല്‍ ഇവരുടെ മകന്‍റെ ചികിത്സാവശ്യത്തിന് മാത്രമാണ് ബാങ്ക് പണം നല്‍കിയതെന്ന് കുടുംബം പ്രതികരിച്ചിരുന്നു.

ഫിലോമിനയ്ക്ക് മികച്ച ചികിത്സ നല്‍കാന്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ പണം നല്‍കിയില്ലെന്നു കുടുംബം ആരോപിച്ചിരുന്നു. മെഡിക്കല്‍ കോളജില്‍ മികച്ച ചികിത്സ ലഭ്യമാണല്ലോ എന്ന മന്ത്രിയുടെ മറുപടിയും വിവാദമായിരുന്നു.

എന്നാല്‍ തന്‍റെ മണ്ഡലത്തിലുള്ള വിഷയമായതിനാലാണ് പ്രതികരിച്ചതെന്നും വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും മന്ത്രി പിന്നീട് പ്രതികരിച്ചിരുന്നു.