ന്യൂഡൽഹി: അധിർ രഞ്ജൻ ചൗധരിയുടെ "രാഷ്ട്രപത്നി' പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പ് പറയണമെന്ന് ബിജെപി. ചൗധരിയുടെ മാപ്പ് മാത്രം പോരാ, കോൺഗ്രസ് അധ്യക്ഷയും ക്ഷമ ചോദിക്കണമെന്ന് പാർലമെന്ററി കാര്യസഹമന്ത്രി അർജുൻ റാം മേഘ്വാൾ ആവശ്യപ്പെട്ടു.
ആധിർ രഞ്ജൻ ചൗധരിയെ ലോക്സഭാ കക്ഷി നേതാവായി നിയമിച്ചത് സോണിയ ഗാന്ധിയാണ്. അതിനാൽ അവരും ഇക്കാര്യത്തിൽ മാപ്പ് പറയണം.
ഇത് സഭയുമായി ബന്ധപ്പെട്ട വിഷയമാണ്. സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം സഭയിൽ ഉയർന്നിട്ടുണ്ട്. അതുകൊണ്ട് രാഷ്ട്രപതിക്ക് കത്തെഴുതി അധീർ രഞ്ജൻ മാപ്പ് പറഞ്ഞാലും മതിയാകില്ല- അർജുൻ റാം മേഘ്വാൾ പറഞ്ഞു.
രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച കത്തിലാണ് അധിർ രഞ്ജൻ എംപി മാപ്പ് പറഞ്ഞത്. നാക്കുപിഴ സംഭവിച്ചതാണെന്നും മാപ്പ് പറയുന്നതായും കോൺഗ്രസ് എംപി കത്തിൽ അറിയിച്ചു.
താങ്കൾ വഹിക്കുന്ന സ്ഥാനത്തെ പരാമർശിക്കാൻ തെറ്റായ വാക്ക് ഉപയോഗിച്ചതിൽ ഖേദം പ്രകടിപ്പിക്കാനാണ് എഴുതുന്നത്. അത് തന്റെ നാവ് പിഴയായിരുന്നു. അതിൽ ക്ഷമ ചോദിക്കുകയും സ്വീകരിക്കാൻ അഭ്യർഥിക്കുകയും ചെയ്യുന്നതായി അദ്ദേഹം കത്തിൽ പറഞ്ഞു.
നേരത്തെ നേരിൽക്കണ്ട് രാഷ്ട്രപതിയോട് മാപ്പ് പറയാൻ അധിർ രഞ്ജൻ ശ്രമിച്ചിരുന്നു. എന്നാൽ ഔദ്യോഗിക തിരക്കുകൾ മൂലം രാഷ്ട്രപതി അദ്ദേഹത്തിന് കൂടിക്കാഴ്ചയ്ക്കു അവസരം നൽകിയില്ല. ഇതിനെ തുടർന്നാണ് കത്ത് എഴുതി മാപ്പ് അറിയിച്ചത്.
ബുധനാഴ്ച വിജയ് ചൗക്കിൽ നടന്ന പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിലാണ് അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതിയെ "രാഷ്ട്രപത്നി' എന്ന് വിശേഷി പ്പിച്ചത്.
"രാഷ്ട്രപത്നി' പരാമർശം: സോണിയ ഗാന്ധിയും മാപ്പ് പറയണമെന്ന് ബിജെപി
11:24 PM Jul 29, 2022 | Deepika.com