കൊച്ചി: തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. തൊണ്ടിമുതൽ കേസ് പരിഗണിച്ചിരുന്ന വിചാരണ കോടതിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിന്റെ വിചാരണ വേഗം പൂർത്തിയാക്കണമന്നാവശ്യപ്പെട്ടുള്ള സ്വകാര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി നടപടി.
ഹർജി ഫയലിൽ സ്വീകരിക്കണോ എന്ന് റിപ്പോർട്ട് കിട്ടിയശേഷം വ്യക്തമാക്കാമെന്നും കോടതി അറിയിച്ചു. ഹർജി രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. നെടുമങ്ങാണ് മജിസ്ട്രേറ്റ് കോടതിയാണ് വിചാരണ വൈകിയതിന്റെ കാരണം ഹൈക്കോടതിയിൽ വിശദീകരിക്കേണ്ടത്. എത്ര തവണ കേസ് പരിഗണിച്ചു. എത്ര തവണ മാറ്റിവച്ചു എന്നിവയും മജിസ്ട്രേറ്റ് കോടതി വിശദീകരിക്കേണ്ടിവരും.
സ്വകാര്യ ഹർജി നിലനിൽക്കില്ല എന്ന വാദമാണ് സർക്കാർ കോടതിയിൽ ഉന്നയിച്ചത്. അത് പ്രഥമദൃഷ്ട്യാ അംഗീകരിക്കാനില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജിക്കാരാനു മറ്റ് താത്പര്യങ്ങളുണ്ട്. കോടതിയിൽ നിരവധി കേസുകൾ കെട്ടികിടക്കുന്നുണ്ടും സർക്കാർ വാദിച്ചു. എന്നാൽ ഹർജിക്കാരൻ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ അവഗണിക്കാനാകുമോ എന്നും സർക്കാരിനെ വിമർശിച്ചുകൊണ്ട് കോടതി ചോദിച്ചു.
ഹർജിക്കാരൻ സിജെഎം കോടതിയിലോ സെഷൻസ് കോടതിയിലോ പോകണമെന്ന സർക്കാർ നിലപാടും ഹൈക്കോടതി തള്ളി. വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യം തള്ളാനാകില്ല. ആന്റണി രാജുവിന് എതിരായ കേസിൽ വിശദമായ പരിശോധന വേണമെന്നും കോടതി നിരീക്ഷിച്ചു.
മയക്കുമരുന്ന് കേസിൽ വിദേശയായ പ്രതിയെ രക്ഷിക്കാൻ ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്. തൊണ്ടിമുതലിൽ കൃത്രിമം കാട്ടി മയക്കുമരുന്നു കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസെടുക്കുന്നത്. 1994 ലാണ് സംഭവുമുണ്ടാകുന്നത്. 2006 ൽ കുറ്റപത്രം സമർപ്പിച്ചു.
തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി, സർക്കാരിനു ഹൈക്കോടതി വിമർശനം
11:50 AM Jul 29, 2022 | Deepika.com