ന്യൂഡൽഹി: ലോക്സഭയിൽ സോണിയ ഗാന്ധിയോട് കേന്ദ്രമന്ത്രിമാരും ബിജെപി എംപിമാരും അപമര്യാദയായി പെരുമാറിയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് സ്പീക്കർക്കു നോട്ടീസ് നൽകി കോണ്ഗ്രസ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി സോണിയാ ഗാന്ധിയെ പരിഹസിക്കുകയും വിരൽ ചൂണ്ടി ആക്രോശിക്കുകയും ചെയ്തുവെന്നും കോണ്ഗ്രസ് ആരോപിച്ചു.
സോണിയാ ഗാന്ധിയോട് സ്മൃതി ഇറാനി അനുചിതമായി പെരുമാറിയെന്നും അപകീർത്തികരമായ പദങ്ങൾ ഉപയോഗിച്ചെന്നും കോണ്ഗ്രസ് എംപിയും പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായ ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു.
സോണിയാ ഗാന്ധി ബിജെപി എംപിയായ രമാദേവിയുമായി സംസാരിക്കുകയായിരുന്നു. അപ്പോൾ സ്മൃതി ഇറാനി സോണിയാ ഗാന്ധിയുടെ അടുത്ത് വന്ന് വളരെ നിന്ദ്യമായ സ്വരത്തിൽ അധിക്ഷേപകരമായ വാക്കുകൾ സംസാരിച്ചു. താൻ നിങ്ങളോട് സംസാരിക്കുന്നില്ല, താൻ മറ്റൊരാളോടാണ് സംസാരിക്കുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞപ്പോൾ നിങ്ങൾക്ക് ഞാനാരാണെന്ന് അറിയില്ലെന്ന് സ്മൃതി ഇറാനി ആക്രോശിച്ചുവെന്നും ജയറാം രമേശ് പറഞ്ഞു.
ഇത് എന്ത് തരം പെരുമാറ്റമാണെന്നും അദ്ദേഹം ചോദിച്ചു. ഒരു എംപിക്ക് സഹ എംപിയോട് സംസാരിക്കാൻ പോലും കഴിയില്ലേ. സ്മൃതി ഇറാനിക്ക് രാഷ്ട്രീയമായി തന്റെ അഭിപ്രായം പ്രകടിപ്പിക്കാൻ കഴിയും. ഒരു മുതിർന്ന എംപിയോടും പാർട്ടി അധ്യക്ഷയോടും എന്തിനാണ് അവർ ഇത്ര ധിക്കാരപരമായ നിലപാട് സ്വീകരിക്കുന്നതെന്നും രമേഷ് കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവായ അധിർ രഞ്ജൻ ചൗധരി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപത്നി എന്ന് അഭിസംബോധന ചെയ്തതിന്റെ പേരിലായിരുന്നു പാർലമെന്റിൽ വാക്പോര് അരങ്ങേറിയത്.
ഞാനാരാണെന്ന് നിങ്ങൾക്ക് അറിയില്ല, സോണിയാ ഗാന്ധിയോട് സ്മൃതി ഇറാനി; പരാതിയുമായി കോണ്ഗ്രസ്
10:16 AM Jul 29, 2022 | Deepika.com