മംഗളൂരു: യുവമോർച്ച നേതാവ് കൊല്ലപ്പെട്ടതിനു പിന്നാലെ മംഗളൂരുവിൽ വീണ്ടും അരുംകൊല. സൂറത്കല്ലിലെ ടെക്സ്റ്റൈല്‍ ഷോപ്പിന് മുന്നില്‍ യുവാവിനെ അക്രമി സംഘം വെട്ടിക്കൊന്നു. സൂറത്കൽ സ്വദേശി ഫാസില്‍ (30) ആണ് കൊല്ലപ്പെട്ടത്.
രാത്രി എട്ടോടെ ഫാസിലിന്റെ തുണിക്കടയ്ക്കു മുന്നിലായിരുന്നു സംഭവം. വെളുത്ത ഹുണ്ടായി കാറിലെത്തിയ മുഖംമൂടിധരിച്ച സംഘമാണ് ആക്രമണം നടത്തിയത്. ഓടി രക്ഷപെടാന്‍ ശ്രമിച്ച ഫാസിലിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കുൾപ്പെടെ നിരവധി വെട്ടേറ്റ ഫാസിൽ സംഭവസ്ഥലത്തു തന്നെ മരിച്ചു.
കടയ്ക്കുള്ളിൽ കയറിയും അക്രമികൾ നാശംവരുത്തി. ജീവനക്കാരെ ഭയപ്പെടുത്തി ഓടിച്ച ശേഷം ഉപകരണങ്ങൾ നശിപ്പിച്ചു. പിന്നീട് അക്രമികൾ സംഭവസ്ഥലത്തു നിന്നും രക്ഷപെട്ടു. സുള്ള്യയില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ വീട്ടിൽ സന്ദർശനം നടത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തിരിച്ചതിനു തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്.
ബസവരാജ് ബൊമ്മെയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് സമീപപ്രദേശമായ സൂറത്കല്ലില്‍ അക്രമവും കൊലപാതകവും നടന്നത്. പ്രവീണിന്റെ കൊലപാതകത്തിനു പിന്നാലെ കർണാടകയിലെ പലയിടത്തും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ചിക്മഗളൂരു ജില്ലയിൽ ഹിന്ദുസംഘടനകൾ വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
മംഗളൂരുവിൽ വീണ്ടും അരുംകൊല; യുവാവിനെ വെട്ടിക്കൊന്നു
10:34 PM Jul 28, 2022 | Deepika.com