കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് കൊച്ചി എന്‍ഐഎ കോടതി. പ്രതികളായ തടിയന്റെവിട നസീര്‍, സാബിര്‍ ബുഖാരി, താജുദീന് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച കോടതി വിധിക്കും. എന്‍ഐഎ ചുമത്തിയ കുറ്റങ്ങള്‍ സമ്മതിക്കുന്നതായി പ്രതികള്‍ കോടതിയെ അറിയിച്ച പശ്ചാത്തലത്തില്‍ വിചാരണ പൂര്‍ത്തിയാക്കാതെയാണ് മൂന്നു പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിക്കുന്നത്.
തടിയന്റവിട നസീര്‍, സൂഫിയ മദനി ഉള്‍പ്പെടെ കേസില്‍ 13 പ്രതികളുണ്ട്. ഇതില്‍ അഞ്ചാം പ്രതി അനുപ് കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് നേരത്തെ ശിക്ഷ വിധിച്ചിരുന്നു. പ്രതിപ്പട്ടികയില്‍ ബാക്കിയുള്ളവര്‍ ഇനി വിചാരണ നേരിടണം.
2005 സെപ്റ്റംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് സേലത്തേക്ക് പുറപ്പെട്ട തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് ആണ് രാത്രി 9.30ന് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ ജയിലില്‍നിന്നു മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബസ് കത്തിച്ചത്. തടിയന്റവിട നസീറാണ് കേസിലെ ഒന്നാം പ്രതി.
കളമശേരി ബസ് കത്തിക്കല്‍: തടിയന്റവിട നസീര്‍ ഉള്‍പ്പെടെ മൂന്നു പേര് കുറ്റക്കാര്‍
11:06 PM Jul 28, 2022 | Deepika.com