ന്യൂഡൽഹി: രാജ്യസഭയിൽ പ്രതിഷേധിച്ചതിനു മൂന്ന് എംപിമാർക്ക് കൂടി സസ്പെൻഷൻ. എഎപി എംപിമാരായ സുശിൽ കുമാർ ഗുപ്ത, സന്ദീപ് കുമാർ പഥക്, സ്വതന്ത്ര എംപി അജിത് കുമാർ ഭൂയാൻ എന്നിവർക്കാണ് സസ്പെൻഷൻ. ഈ ആഴ്ചത്തേക്കാണ് സസ്പെൻഷൻ.
ഇതോടെ ഇത്തവണ രാജ്യസഭയിൽനിന്നു സസ്പെൻഡ് ചെയ്ത എംപിമാരുടെ എണ്ണം 23 ആയി. നാല് ലോക്സഭ എംപിമാരെയും കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. നിത്യോപയോഗ വസ്തുക്കൾക്ക് ജിഎസ്ടി ചുമത്തിയതിനും വിലക്കയറ്റത്തിനുമെതിരേ പ്രതിഷേധിച്ചതിനാണ് കേരളത്തിൽനിന്നുള്ള മൂന്ന് എംപിമാർ ഉൾപ്പെടെ 20 പേരെ രാജ്യസഭയിൽനിന്നും സസ്പെൻഡ് ചെയ്തത്.
വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളിൽ പ്രതിഷേധിച്ച ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്കം ടാഗോർ, ജ്യോതി മണി എന്നിവരെ തിങ്കളാഴ്ച ലോക്സഭയിൽനിന്ന് ഈ സമ്മേളന കാലത്തേക്കുതന്നെ സസ്പെൻഡ് ചെയ്തത്.
സിപിഎം എംപിമാരായ വി. ശിവദാസൻ, എ.എ. റഹിം, സിപിഐ എംപി പി. സന്തോഷ് കുമാർ, തൃണമൂൽ കോണ്ഗ്രസ് എംപിമാരായ സുഷ്മിത ദേബ്, മൗസം നൂർ, ശാന്ത ഛേത്രി, ഡോല സെൻ, ശാന്തനു സെൻ, അഭിർ രഞ്ജൻ ബിശ്വർ, എം.ഡി. നദീമുൾ ഹഖ്, ടിആർഎസ് എംപിമാരായ ബി. ലിങ്കയ്യ യാദവ്, രവീന്ദ്ര വഡ്ഡിരാജു, ദാമോദർ റാവു ദിവകൊണ്ട, ഡിഎംകെ എംപിമാരായ എം. ഹമാമദ് അബ്ദുള്ള, എസ്. കല്യാണ സുന്ദരം, ആർ. ഗിരിരാജൻ, എൻ.ആർ. ഇളങ്കോ, എം.ഷണ്മുഖൻ, കനിമൊഴി എഎപി എംപി സഞ്ജയ് സിംഗ് എന്നിരെയാണ് സസ്പെൻഡ് ചെയ്തത്.
മൂന്ന് രാജ്യസഭ എംപിമാർക്ക് കൂടി സസ്പെൻഷൻ
02:02 PM Jul 28, 2022 | Deepika.com