പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര 3-0ന് തൂത്തുവാരി ഇന്ത്യ. മഴ തടസപ്പെടുത്തിയ മൂന്നാം മത്സരം ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 119 റൺസിന് ഇന്ത്യ ജയിച്ചു. ഇന്ത്യ 36 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തപ്പോൾ, വിൻഡീസിന്റെ മറുപടി 26 ഓവറിൽ 137 റൺസിലൊതുങ്ങി. മഴമൂലം വിൻഡീസിന്റെ വിജയലക്ഷ്യം 257 റണ്സായി പുനർനിശ്ചയിച്ചിരുന്നതിനാൽ ഇന്ത്യൻ വിജയം 119 റൺസിന്. ശുഭ്മാൻ ഗില്ലാണ് കളിയിലെ കേമൻ.
മികച്ച വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിനെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. 42 റൺസ് വീതമെടുത്ത ബ്രണ്ടൻ കിംഗും നിക്കോളാസ് പൂരനുമാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്കോറർമാർ. ഓപ്പണർ ഷായ് ഹോപ് (22), ഹെയ്ഡൻ വാൽഷ് (10) എന്നിവരാണ് വിൻഡീസ് നിരയിൽ രണ്ടക്കം കണ്ട മറ്റ് ബാറ്റർമാർ. ഇന്ത്യക്ക് വേണ്ടി യുസ്വേന്ദ്ര ചാഹൽ നാല് വിക്കറ്റ് വീഴ്ത്തി. ശർദുൽ താക്കൂർ, മുഹമ്മദ് സിറാജ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
രസംകൊല്ലിയായി മഴ
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയും 24 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 115 റൺസിൽ നിൽക്കുകയും ചെയ്യുന്പോഴായിരുന്നു മഴ കളി മുടക്കിയത്. ഇതോടെ മൽസരം 40 ഓവർ വീതമാക്കി കുറച്ചു. എന്നാൽ ഇന്ത്യൻ ഇന്നിംഗ്സ് 36 ഓവറിൽ എത്തിയപ്പോൾ വീണ്ടും മഴ പെയ്തതോടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഇന്ത്യ 36 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 225 റൺസാണ് എടുത്തത്. എന്നാൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം വിൻഡീസിന്റെ വിജയലക്ഷ്യം 35 ഓവറിൽ 257 റൺസായി പുനർനിശ്ചയിച്ചു.
ഗില്ലിന്റെ വില്ലനായി മഴ
നേരത്തെ, അർധ സെഞ്ചുറി നേടിയ ശുഭ്മാൻ ഗിൽ (98*), ക്യാപ്റ്റൻ ശിഖർ ധവാൻ (58), ശ്രേയാസ് അയ്യർ (44) എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. ഗിൽ തന്റെ കന്നി ഏകദിന സെഞ്ചുറിക്ക് രണ്ട് റൺസ് അകലെയെത്തി നിൽക്കവേയാണ് വീണ്ടും മഴ വില്ലനായെത്തിയത്. ഇതോടെ 98 റൺസുമായി ഗില്ലിന് ഇന്നിംഗ്സ് അവസാനിപ്പിക്കേണ്ടി വന്നു. ആറു റൺസുമായി മലയാളി താരം സഞ്ജു സാംസണും പുറത്താകാതെ നിന്നു. വിൻഡീസിന് വേണ്ടി ഹെയ്ഡൻ വാൽഷ് രണ്ട് വിക്കറ്റ് നേടി.
"മഴക്കളി'യിൽ വിൻഡീസിനെ മുക്കി ഇന്ത്യ; ഏകദിന പരമ്പര തൂത്തുവാരി
04:01 AM Jul 28, 2022 | Deepika.com