തിരുവനന്തപുരം: അരി അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക് ചെറുകിട വ്യാപാരികൾ അഞ്ചു ശതമാനം ചരക്കു സേവന നികുതി കൂടി ചേർത്ത അധിക തുക വാങ്ങരുതെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 1.5 കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികൾ കോംപോസിഷൻ നിരക്കിൽ ഒരു ശതമാനം നികുതിയാണു നൽകുന്നത്.
ഇവരെ ജിഎസ്ടി വർധന ബാധിക്കില്ല. 40 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള വ്യാപാരികൾ ജിഎസ്ടി രജിസ്ട്രേഷൻ എടുക്കേണ്ടതില്ലാത്തതിനാൽ ഇവർക്ക് അഞ്ച് ശതമാനം നികുതി ബാധകമാകില്ല. ഇത്തരം വ്യാപാരികൾ ജിഎസ്ടിയും ചേർത്ത തുക ഈടാക്കിയാൽ ജനങ്ങൾക്കു പരാതി നൽകാം. ഇത്തരക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ചാക്കിൽ മൊത്തമായി എടുക്കുന്ന അരിയും പയറും ലൂസായി തൂക്കി വിൽക്കുന്പോൾ ജിഎസ്ടി അടയ്ക്കേണ്ടതില്ല. കടയിൽ അപ്പപ്പോൾ പായ്ക്ക് ചെയ്തു നൽകുന്ന ബ്രാൻഡഡ് അല്ലാത്ത സാധനങ്ങൾക്കും ജിഎസ്ടി നിൽകേണ്ടതില്ല. ഇതു സംബന്ധിച്ചു ജിഎസ്ടിയുമായി ബന്ധപ്പെട്ട നിയമപരമായ തർക്കമുണ്ടായാൽ സംസ്ഥാനം പിന്തുണ നൽകും.
എന്നാൽ, നിത്യോപയോഗ സാധനങ്ങൾക്കു സംസ്ഥാന സർക്കാർ ഈടാക്കുന്ന എസ്ജിഎസ്ടി സംബന്ധിച്ച കേരളം പുറത്തിറക്കിയ വിജ്ഞാപനം പിൻവലിക്കില്ലെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ ഉത്പന്നങ്ങൾ ബ്രാൻഡഡ് അല്ലാത്ത സാഹചര്യത്തിൽ നികുതി ഈടാക്കില്ല. സപ്ലൈകോയുടെ നിത്യോപയോഗ സാധനങ്ങൾക്കും നികുതി ഏർപ്പെടുത്തില്ല. എന്നാൽ, മിൽമയുടെ പാൽ ഒഴികെയുള്ള ഉത്പന്നങ്ങൾ ബ്രാൻഡഡ് ആയതിനാൽ ഇവയുടെ വില കുറയില്ലെന്നും മന്ത്രി അറിയിച്ചു.
ചരക്കു സേവന നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതു പരിഹരിക്കാൻ കേന്ദ്ര സർക്കാരാണു മുൻകൈയെടുക്കേണ്ടത്. അടുത്ത ജിഎസ്ടി കൗണ്സിൽ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ചെറുകിട കച്ചവടക്കാർ നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി ഈടാക്കരുതെന്നു ധനമന്ത്രി
07:58 PM Jul 27, 2022 | Deepika.com