ന്യൂഡൽഹി: സുരക്ഷാ വീഴ്ച മുൻനിർത്തി സ്വകാര്യ വിമാന കമ്പനിയായി സ്പൈസ് ജെറ്റിന്റെ പകുതി സർവീസ് വെട്ടിക്കുറച്ചു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് നടപടിയെടുത്തത്. രണ്ട് മാസത്തേക്കാണ് ശിക്ഷാനടപടി. എന്നാൽ സീസൺ അല്ലാത്തതിനാൽ നടപടി ബാധിക്കില്ലെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു.
വിവിധ പരിശോധനകളുടേയും സ്പൈസ് ജെറ്റിന്റെ മറുപടിയുടേയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡിജിസിഎ ഉത്തരവിൽ പറയുന്നു. തുടർച്ചയായി സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിച്ച സാഹചര്യത്തിലാണ് ഡിജിസിഎ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. അടുത്ത എട്ടാഴ്ച സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ ഡിജിസിഎ നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികളെന്നും ഡിജിസിഎ വ്യക്തമാക്കി.
കഴിഞ്ഞ 18 ദിവസത്തിനിടെ എട്ട് തവണ സ്പൈസ് ജെറ്റ് വിമാനങ്ങളിൽ സാങ്കേതിക തകരാർ ഉണ്ടായി. സംഭവങ്ങൾ ആവർത്തിച്ചതോടെ, സ്പൈസ് ജെറ്റിന് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സ്പൈസ് ജെറ്റിന്റെ 48 വിമാനങ്ങളിൽ ഈ മാസം ഒൻപതിനും 13നും ഇടയിൽ ഡിജിസിഎ പരിശോധനയും നടത്തിയിരുന്നു.
സുരക്ഷാ വീഴ്ച: സ്പൈസ് ജെറ്റിന്റെ സർവീസ് പകുതിയായി വെട്ടിക്കുറച്ചു
09:36 PM Jul 27, 2022 | Deepika.com