ന്യൂഡൽഹി: രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ഒരു എംപിക്ക് കൂടി സസ്പെൻഷൻ. എഎപി എംപി സഞ്ജയ് സിംഗിനെയാണ് രാജ്യസഭ ഉപാധ്യക്ഷൻ സസ്പെൻഡ് ചെയ്തത്. ചൊവ്വാഴ്ച രാജ്യസഭയിൽ മുദ്രാവാക്യം വിളിക്കുകയും കടലാസ് കീറി ചെയറിലേക്ക് വലിച്ചെറിയുകയും ചെയ്തതിനാണ് നടപടി. ഈ ആഴ്ചത്തേക്കാണ് സസ്പെൻഷൻ.
ചൊവ്വാഴ്ച 19 പ്രതിപക്ഷ എംപിമാരെ സമാന വിഷയത്തിൽ സസ്പെൻഡ് ചെയ്തിരുന്നു. നിത്യോപയോഗ വസ്തുക്കൾക്ക് ജിഎസ്ടി ചുമത്തിയതിനും വിലക്കയറ്റത്തിനുമെതിരേ പ്രതിഷേധിച്ചതിനാണ് കേരളത്തിൽനിന്നുള്ള മൂന്ന് എംപിമാർ ഉൾപ്പെടെ 19 പേരെ സസ്പെൻഡ് ചെയ്തത്.
വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളിൽ പ്രതിഷേധിച്ച നാല് എംപിമാരെ തിങ്കളാഴ്ച ലോക്സഭയിൽനിന്ന് ഈ സമ്മേളന കാലത്തേക്കുതന്നെ സസ് പെൻഡ് ചെയ്തിരുന്നു.
സിപിഎം എംപിമാരായ വി. ശിവദാസൻ, എ.എ. റഹിം, സിപിഐ എംപി പി. സന്തോഷ് കുമാർ, തൃണമൂൽ കോണ്ഗ്രസ് എംപിമാരായ സുഷ്മിത ദേബ്, മൗസം നൂർ, ശാന്ത ഛേത്രി, ഡോല സെൻ, ശാന്തനു സെൻ, അഭിർ രഞ്ജൻ ബിശ്വർ, എം.ഡി. നദീമുൾ ഹഖ്, ടിആർഎസ് എംപിമാരായ ബി. ലിങ്കയ്യ യാദവ്, രവീന്ദ്ര വഡ്ഡിരാജു, ദാമോദർ റാവു ദിവകൊണ്ട, ഡിഎംകെ എംപിമാരായ എം. ഹമാമദ് അബ്ദുള്ള, എസ്. കല്യാണ സുന്ദരം, ആർ. ഗിരിരാജൻ, എൻ.ആർ. ഇളങ്കോ, എം.ഷണ്മുഖൻ, കനിമൊഴി എന്നിരെയാണ് സസ്പെൻഡ് ചെയ്തത്.
രാജ്യസഭയിലെ പ്രതിഷേധം; ഒരു എംപിക്ക് കൂടി സസ്പെൻഷൻ
12:49 PM Jul 27, 2022 | Deepika.com