കിൻഷസ: ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയ്ക്ക് എതിരെ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. ബുട്ടമ്പോ നഗരത്തിലാണ് സംഘർഷമുണ്ടായത്. ഏഴ് പ്രക്ഷോഭകരും മൂന്നു യുഎൻ സേനാംഗങ്ങളുമാണ് കൊല്ലപ്പെട്ടത്.
സമാധാന സേനാംഗങ്ങളാണ് പ്രതിഷേധക്കാരെ വെടിവെച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മൊനുസ്കോയിലെ യുഎൻ ദൗത്യം ഈ അവകാശവാദം നിഷേധിച്ചു. സംഘടിതരായ സായുധ സംഘം തങ്ങളുടെ കേന്ദ്രങ്ങളും ഹെലികോപ്റ്ററും തകർത്തു, എന്നാൽ യുഎൻ ഒരു പ്രതിഷേധക്കാർക്ക് നേരെയും വെടിയുതർത്തിട്ടില്ലെന്ന് മൊനുസ്കോ തലവൻ അറിയിച്ചു.
യുഎൻ ദൗത്യസംഘം രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പരാജയമെന്ന് വിമർശിച്ചാണ് സായുധ സംഘങ്ങൾ പോരാട്ടം തുടങ്ങിയത്. തിങ്കളാഴ്ച പ്രതിഷേധക്കാർ ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയുടെ വെയർഹൗസിന് തീയിട്ടിരുന്നു. എന്നാൽ സമാധാന ശ്രമങ്ങൾ തുടരും എന്ന് ദൗത്യസേനയായ മൊനുസ്കോയുടെ വക്താവ് പ്രതികരിച്ചു.
യുഎൻ സംഘം രാജ്യം വിടും വരെ പ്രതിഷേധം എന്ന നിലപാടിലാണ് പ്രതിഷേധക്കാർ.ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനക്കെതിരെ ഒരാഴ്ച നീണ്ട പ്രതിഷേധത്തിന് തിങ്കളാഴ്ചയാണ് ഇവിടെയുള്ള പ്രാദേശിക സംഘടനകൾ ആഹ്വാനം ചെയ്തത്. തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് പ്രതിഷേധം എന്നായിരുന്നു ആഹ്വാനം.
എന്നാൽ സമാധാന സേനയുടെ കേന്ദ്ര ക്യാംപിന് 350 കിലോമീറ്റർ അകലെ ഗോമ പ്രദേശത്ത് ഇന്നലെ തന്നെ സംഘർഷം ഉടലെടുക്കുകയായിരുന്നു.പിന്നാലെ സമീപ നഗരങ്ങളായ ബേനിയിലും ബുട്ടമ്പോയിലും സമാധാന സേനാംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സമാധാന സേനയ്ക്ക് വേണ്ടി വിന്യസിക്കപ്പെട്ടിരുന്ന രണ്ട് ഇന്ത്യൻ ജവാന്മാർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
കോംഗോയിൽ യുഎന്നിന് എതിരെ പ്രക്ഷോഭം; പത്ത് പേർ കൊല്ലപ്പെട്ടു
07:27 AM Jul 27, 2022 | Deepika.com