നൂഹ്: ഹരിയാനയില്‍ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റ്. ഡിഎസ്പിയെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച ട്രക്കിന്റെ ഉടമ ഉള്‍പ്പടെ രണ്ടുപേരാണ് അറസ്റ്റിലായത്.
കേസിലെ മുഖ്യപ്രതിയായ സബ്ബീറിന്റെ മുതിര്‍ന്ന സഹോദരനാണ് അറസ്റ്റിലായ ട്രക്ക് ഉടമ അര്‍ഷാദ്. നൂഹിലെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പ്രതികളെ റിമാന്‍ഡ് ചെയ്യും. ടൗരു ഡിഎസ്പി ആയിരുന്ന സുരീന്ദറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെയാണ് ഇതുവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഹരിയാനയിലെ നൂഹില്‍ അനധികൃത ഖനനം തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെയാണ് മാഫിയാ സംഘം വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിത്. തൗറു ഡിഎസ്പി ആയ സുരേന്ദ്ര സിംഗ് ബിഷ്ണോയ് ആണ് കൊല്ലപ്പെട്ടത്.
ഖനനംചെയ്ത കല്ല് കൊണ്ടുപോവുന്നത് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്റെ മേലേക്ക് മാഫിയാ സംഘം വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ഡിഎസ്പി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അനധികൃത ഖനനം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥന് സ്ഥലത്തെത്തിയത്.
ഈ സമയം ഖനനം ചെയ്തെടുത്ത ലോഡുമായി വാഹനം പോകാന്‍ തുടങ്ങുകയായിരുന്നു. നിര്‍ത്താനായി ഉദ്യോഗസ്ഥന് കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ അതിവേഗത്തില്‍ സുരേന്ദ്ര സിംഗിന് നേരെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു.
ഹരിയാന പോലീസിൽ സബ് ഇൻസ്പെക്ടറായി 1994ൽ ആണ് സുരേന്ദ്ര സിംഗ് ജോലിയിൽ പ്രവേശിച്ചത്. ഹിസാറിലെ സാരംഗ്പൂർ സ്വദേശിയായ സിംഗ് കുടുംബത്തോടൊപ്പം നിലവിൽ കുരുക്ഷേത്രയിലാണ് താമസിക്കുന്നത്. വിരമിക്കാൻ നാല് മാസം കൂടി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
ഹരിയാനയിൽ ഡിഎസ്പിയെ കൊലപ്പെടുത്തിയ സംഭവം; രണ്ടു പേർ കൂടി അറസ്റ്റിൽ
12:46 AM Jul 26, 2022 | Deepika.com