പോർട്ട് ഓഫ് സ്പെയിൻ: ആവേശം അവസാന ഓവറോളം കൂട്ടിനെത്തിയ രണ്ടാം ഏകദിന ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് ജയം. വിൻഡീസ് ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം ഇന്ത്യ 49.4 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അർധസെഞ്ചുറിയും ഒരു വിക്കറ്റും നേടിയ അക്സർ പട്ടേലാണ് കളിയിലെ കേമൻ. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പര (2-0) ഇന്ത്യ ഉറപ്പിച്ചു.
അവസാന ഓവറുകളിൽ അക്സർ പട്ടേൽ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടതോടെ 44.1 ഓവറിൽ ആറിന് 256 റൺസെന്ന നിലയിലേക്ക് തകർന്നു. ഇതോടെ തോൽവി മണത്തെങ്കിലും രക്ഷകനായി അക്സർ എത്തുകയായിരുന്നു. വാലറ്റക്കാരെ കൂട്ടുപിടിച്ച് അവസാന ആറു ഓവറുകളിൽ അക്സർ പട്ടേൽ കത്തിക്കയറിയതോടെ ജയം ഇന്ത്യക്കൊപ്പം നിന്നു. കൈൽ മിൽസിനെ സിക്സർ പറത്തിയാണ് അക്സർ ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്.
35 പന്തിൽ അഞ്ച് സിക്സും മൂന്നു ഫോറും സഹിതം 64 റൺസുമായി അക്സർ പുറത്താകാതെ നിന്നു. ഇന്ത്യക്കായി ശ്രേയസ് അയ്യർ (63) സഞ്ജു സാംസൺ (54), ശുഭ്മാൻ ഗിൽ (43) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. സഞ്ജുവിന്റെ കന്നി ഏകദിന അർധസെഞ്ചുറിയാണ് വെസ്റ്റ് ഇൻഡീസ് മണ്ണിൽ നേടിയത്. നാലാം വിക്കറ്റിൽ സഞ്ജു-ശ്രേയസ് കൂട്ടുകെട്ട് (99 റൺസ്) വിജയത്തിലേക്കുള്ള അടിത്തറ പാകിയത്. വിൻഡീസിന് വേണ്ടി അൽസാരി ജോസഫ് കൈൽ മേയേഴ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം നേടി.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിൻഡീസ് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 311 റണ്‍സെടുത്തു. ഓപ്പണർ ഷായ് ഹോപ്പിന്റെ സെഞ്ചുറി കരുത്തിലാണ് വിൻഡീസ് മികച്ച നിലയിലെത്തിയത്. ഹോപ്പിന്റെ 100-ാം രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരമായിരുന്നു. 135 പന്തിൽ ഹോപ്പ് 115 റണ്‍സ് നേടി. നിക്കോളാസ് പുരാൻ (74) അർധസെഞ്ചുറി സ്വന്തമാക്കി. കൈൽ മേയേഴ്സ് 39 റണ്‍സും ഷമർ ബ്രൂക്സ് 35 റണ്‍സും നേടി. ഇന്ത്യയ്ക്കായി ഷാർദുൽ താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
അടിത്തറയിട്ട് സഞ്ജു, ശ്രേയസ്; കത്തിക്കയറി അക്സർ; ഇന്ത്യക്ക് ജയം, പരമ്പര
09:07 AM Jul 25, 2022 | Deepika.com