വാഷിംഗ്ടൺ ഡിസി: യുക്രെയ്ന്റെ തുറമുഖ നഗരമായ ഒഡേസയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തെ അപലപിച്ച് അമേരിക്ക. യുക്രെയ്ന്റെ കാർഷിക കയറ്റുമതി പുനഃരാരംഭിക്കാനുള്ള കരാർ ഒപ്പിട്ട് 24 മണിക്കൂർ കഴിഞ്ഞതിന് പിന്നാലെ തുറമുഖത്തെ ആക്രമിച്ചുകൊണ്ട് റഷ്യ കരാർ ലംഘനം നടത്തിയെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ ആരോപിച്ചു.
കരിങ്കടൽ തുറമുഖം വഴി യുക്രെയ്നിൽനിന്നുള്ള ധാന്യക്കയറ്റുമതി പുനഃസ്ഥാപിക്കുന്നതിനായി റഷ്യയും യുക്രെയ്നും പ്രത്യേകം കരാറുകളിലാണ് ഏർപ്പെട്ടത്. കരാറിൽ, ധാന്യങ്ങളുടെ കയറ്റിറക്കിനിടെ റഷ്യ തുറമുഖങ്ങളെ ആക്രമിക്കരുതെന്ന നിബന്ധനയുണ്ടായിരുന്നു.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറെസ്, തുർക്കി പ്രസിഡന്റ് റെസിപ് തയിപ് ഏർദഗോൻ എന്നിവരുടെ സാന്നിധ്യത്തിലാണ് റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയിഗു, യുക്രെയ്ൻ അടിസ്ഥാനവികസന മന്ത്രി ഒലക്സാണ്ടർ കുർബാക്കോവ് എന്നിവർ കരാറിൽ ഒപ്പുവച്ചത്.
യുക്രെയ്ൻ-റഷ്യ യുദ്ധംമൂലം ലോകത്ത് ഭക്ഷ്യക്ഷാമ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു പുതിയ നീക്കം. കരിങ്കടൽ തുറമുഖത്ത് കെട്ടിക്കിടക്കുന്ന 2.2 കോടി ടൺ ധാന്യവും മറ്റു ഭക്ഷ്യവസ്തുക്കളും കയറ്റുമതി ചെയ്യുന്നതിനായി യുക്രെയ്ൻ, റഷ്യൻ സൈന്യം തമ്മിൽ ധാരണയെത്തുന്നതിനായുള്ള ശ്രമങ്ങൾ യുഎന്നിന്റെ നേതൃത്വത്തിൽ മാസങ്ങൾക്കു മുന്‍പ് ആരംഭിച്ചിരുന്നു.
സംഭവത്തിൽ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണുണ്ടായിരിക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യവിഭാഗം തലവൻ ഹൊസെപ് ബൊറെൽ പറഞ്ഞു. ആക്രമണത്തെ യുഎൻ സെക്രട്ടറി അന്റോണിയോ ഗുട്ടറസും അപലപിച്ചു.
എന്നാൽ, തുറമുഖത്തിന് നേരെയുള്ള ആക്രമണങ്ങൾ റഷ്യ നിഷേധിക്കുകയാണ് ചെയ്തത്.
ഒഡേസയിലെ റഷ്യൻ ആക്രമണം; അപലപിച്ച് അമേരിക്ക
08:41 AM Jul 24, 2022 | Deepika.com