ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനമത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങാനായിലെങ്കിലും സഞ്ജു സാംസണിന്റെ കീപ്പിംഗ് മികവാണ് നിർണായക അവസരത്തിൽ ഇന്ത്യക്ക് രക്ഷയായത്. ഇന്ത്യ ഉയർത്തിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് അവസാന രണ്ട് പന്തിൽ വേണ്ടിയിരുന്നത് എട്ട് റണ്‍സായിരുന്നു.
മികച്ച ഫോമിൽ ബാറ്റ് ചെയുന്ന റോമാരിയോ ഷേപ്പേർഡാണ് സ്ട്രൈക്കിൽ. നിർണായക നിമിഷത്തിൽ മുഹമ്മദ് സിറാജ് എറിഞ്ഞ പന്ത് വൈഡ് ലൈനും കടന്നു പോവുകയായിരുന്നു. ഫോർ എന്ന് എല്ലാവരും ഉറപ്പിച്ച നിമിഷത്തിലാണ് സഞ്ജു സാംസണിന്റെ ഡൈവിംഗ് ഇന്ത്യക്ക് രക്ഷയായത്.
ഇടത്ത് വശത്തേക്ക് നടത്തിയ ഒരു മുഴുനീള സേവിംഗിലൂടെ സഞ്ജു നാല് റണ്‍സും കൈവിട്ട മത്സരവും ഇന്ത്യക്ക് സമ്മാനിക്കുകയായിരുന്നു. സിറാജടക്കം ഇന്ത്യൻ താരങ്ങൾ ഒന്നടങ്കം സഞ്ജുവിനെ അഭിനദിക്കുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു.
ട്വിറ്ററിലും സഞ്ജുവിന്റെ ഡൈവിംഗ് വൈറലായി. ആകാശ് ചോപ്ര ഉൾപ്പെടെയുള്ള മുൻ താരങ്ങളും ആരാധകരും മലയാളി താരത്തിന് അഭിനന്ദനം നേർന്നു. "സഞ്ജു സാംസണിന്റെ ആ ഡൈവായിരുന്നു അവസാനം മത്സരം നിർണയിച്ചത്. 100 ശതമാനവും ബൗണ്ടറിയായിരുന്നു അത്.അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ വിൻഡീസ് വിജയിക്കുമായിരുന്നു' ചോപ്ര ട്വീറ്റിൽ കുറിച്ചു.
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏകദിനത്തിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ സഞ്ജുവിന് ബാറ്റിംഗിൽ താരത്തിന് തിളങ്ങാനായില്ല. 18 പന്തുകൾ നേരിട്ട് താരത്തിന് നേടാനായത് 12 റണ്‍സ് മാത്രമാണ്.
ഇന്ത്യയെ രക്ഷിച്ചത് സഞ്ജുവിന്റെ സൂപ്പർമാൻ ഡൈവ്
09:36 PM Jul 23, 2022 | Deepika.com