തലയോലപ്പറന്പ്: വെട്ടിക്കാട്ടുമുക്ക് പാലത്തിൽനിന്ന് മുവാറ്റുപുഴയാറിലേക്ക് ചാടിയ പ്ലസ്ടു വിദ്യാർഥിനി മരിച്ചു. തലയോലപ്പറന്പ് വെട്ടിക്കാട്ടുമുക്ക് കുഴിയൻതടത്തിൽ കുഞ്ഞുമോന്റ മകൾ ജിൻസി(17)ആണ് മരിച്ചത്.
വ്യാഴാഴ്ച അർധരാത്രി രാത്രി 12.30 ഓടെയാണ് പെൺകുട്ടി പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയത്. വൈക്കം, കടുത്തുരുത്തി എന്നിവടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ രണ്ടു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ പുലർച്ചെ 2.30 ഓടെ മൃതദേഹം കണ്ടെടുത്തു. വിവരമറിഞ്ഞ് വൈക്കം, തലയോലപ്പറന്പ് പോലീസ് സ്ഥലത്തെത്തിയിരുന്നു.
തിരുവനന്തപുരം നവോദയയിൽ പ്ലസ്ടുവിന് പഠിക്കുന്ന ജിൻസി ഇന്നു പുലർച്ചെ ട്രെയിനിൽ സ്കൂളിലേക്ക് പോകാനായി മാതാപിതാക്കളുമായി ചേർന്ന് വസ്ത്രങ്ങളടക്കം ബാഗിലാക്കിയിരുന്നു. മാതാപിതാക്കൾ ഉറങ്ങാൻ പോയപ്പോൾ അടുക്കള വാതിൽ തുറന്ന് പെണ്‍കുട്ടി അര കിലോമീറ്റർ അകലെയുള്ള വെട്ടിക്കാട്ടുമുക്ക് പാലത്തിലേക്ക് നടന്നു പോകുകയായിരുന്നു.
ഈ സമയം അതുവഴി ലോറിയുമായെത്തിയ വെട്ടിക്കാട്ടുമുക്ക് സ്വദേശി നവാസ് പെണ്‍കുട്ടിയെ വിളിച്ചെങ്കിലും നിൽക്കാതെ മുന്നോട്ടുനടന്നു. ഇതിനിടയിൽ അതുവഴി വന്ന കാർ നവാസ് തടഞ്ഞ് പെണ്‍കുട്ടിയുടെ അടുത്തേക്ക് പോകാനായി തിരിച്ചെങ്കിലും കാറിന്റെ വെളിച്ചം വീണപ്പോൾ പാലത്തിന്റെ രണ്ടാമത്തെ തൂണിന്റെ ഭാഗത്തുനിന്ന് പെണ്‍കുട്ടി ആറ്റിലേക്കു ചാടുകയായിരുന്നു.
വീട്ടിൽ യാതൊരു പ്രശ്നവുമില്ലാതിരിക്കെ മകൾ ജീവനൊടുക്കിയത് മാതാപിതാക്കളെയും നാട്ടുകാരെയും നടുക്കിയിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധനയ്ക്കായി നൽകാനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തിൽ തലയോലപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
മൂവാറ്റുപുഴയിൽ പ്ലസ് ടു വിദ്യാർഥിനി ആറ്റിൽ ചാടി ജീവനൊടുക്കി
03:53 PM Jul 22, 2022 | Deepika.com