കോഴിക്കോട്: വടകര പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവൻ (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. മര്‍ദനമേറ്റ സജീവന് സ്റ്റേഷന് മുന്പില് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഹനാപകടക്കേസിൽ വ്യാഴാഴ്ചയാണ് സജീവനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്ഐ ക്രൂരമായി മർദിച്ചതായി സുഹൃത്തുക്കൾ ആരോപിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്നും കൂടെയുണ്ടായിരുന്നവർ വ്യക്തമാക്കി.
സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം വടകര ടൗണിൽ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്നായിരുന്നു ഇവരെ കസ്റ്റഡിയിൽ എടുത്തത്. നഷ്ടപരിഹാരം സംബന്ധിച്ച് ഇരു കാറുകളിലും ഉണ്ടായിരുന്നവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതോടെ മറ്റേ കാറില്‍ വന്നവര്‍ പോലീസിനെ വിളിച്ചു. വടകര സ്റ്റേഷനില്‍ നിന്ന് കോണ്‍സ്റ്റബിളാണ് ഇവിടേക്ക് എത്തിയത്.
"നെഞ്ചുവേദനയുണ്ടായി; പോലീസ് കൂട്ടാക്കിയില്ല'
സ്റ്റേഷനിലെത്തിയ സജീവനേയും സുഹൃത്തുക്കളേയും മദ്യപിച്ചാണോ വാഹനം ഓടിക്കുന്നത് എന്ന് ചോദിച്ച് പൊലീസ് മര്‍ദിച്ചതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സ്റ്റേഷനില്‍ വെച്ച് തന്നെ തനിക്ക് നെഞ്ചുവേദന എടുക്കുന്നതായി സജീവന് പറഞ്ഞതായി സുഹൃത്തുക്കള്‍ പറയുന്നു. എന്നാൽ പോലീസ് കൂട്ടാക്കിയില്ലെന്നും അവർ ആരോപിച്ചു.
സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയ ഉടനെ സജീവന് കുഴഞ്ഞു വീഴുകയായിരുന്നു. പുലർച്ചെ 2.30ഓടെ ഒരു ഓട്ടോ ഡ്രൈവറാണ് സജീവനെ ആശുപത്രിയിൽ എത്തിച്ചത്. അതേസമയം, 20 മിനിറ്റ് മാത്രമാണ് ഇവര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നത് എന്നാണ് പോലീസ് പറയുന്നത്. കസ്റ്റഡിയിൽ ഇരിക്കെയല്ല മരണം. വിട്ടയച്ചതിന് ശേഷമാണ് യുവാവ് മരിച്ചതെന്നും പോലീസ് വിശദീകരിക്കുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ.
വടകരയിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; പോലീസ് മർദിച്ചെന്ന് കുടുംബം
07:19 AM Jul 22, 2022 | Deepika.com