ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമു തെരഞ്ഞെടുക്കപ്പെട്ടു. ആദിവാസി-ഗോത്ര വിഭാഗത്തിൽ നിന്നു രാജ്യത്തെ പരമോന്നത പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തിത്വമാണ് ദ്രൗപതി മുർമു. രാഷ്ട്രപതിയാകുന്ന രണ്ടാമത്ത വനിതയുമാണ്.
2,824 വോട്ടുകൾ നേടിയാണ് മുർമുവിന്റെ വിജയം. പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹയ്ക്ക് 1877 വോട്ടാണ് ലഭിച്ചത്. മൂന്ന് റൗണ്ട് വോട്ട് എണ്ണൽ കഴിഞ്ഞപ്പോൾ തന്നെ ആകെ വോട്ട് മൂല്യത്തിന്റെ 60 ശതമാനം ദ്രൗപതി മുർമു നേടിയിരുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്ഥാനം ഒഴിയുന്ന ജൂണ്‍ 24ന് പിന്നാലെ 25ന് ദ്രൗപതി മുർമു ഇന്ത്യയുടെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രീയത്തിൽ ഇറങ്ങും മുൻപ് അധ്യാപികയായിരുന്നു ദ്രൗപതി മുർമു. പിന്നീട് ജല വകുപ്പിൽ ഉദ്യോഗസ്ഥയുമായിരുന്നു.
1997ൽ ബിജെപിയിലൂടെ രാഷ്ട്രീയത്തിൽ ഇറങ്ങിയ ദ്രൗപതി മുർമു റായ്രംഗ്പൂർ പഞ്ചായത്ത് കൗണ്‍സിലറായി. 2000ൽ പഞ്ചായത്ത് ചെയർപേഴ്സണായി. ബിജെപി പട്ടികവർഗ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു.
ഒഡീഷയിൽ ബിജെപി സഖ്യ സർക്കാരിൽ വാണിജ്യ, ഫിഷറീസ് വകുപ്പുകളിൽ മന്ത്രിയായിരുന്നു. 2007ൽ ഒഡീഷ നിയമസഭയുടെ ഏറ്റവും മികച്ച എംഎൽഎക്കുള്ള നീൽകാന്ത പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2015 മേയ് 18നാണ് ജാർഖണ്ഡ് ഗവർണറാകുന്നത്. സംസ്ഥാനത്തെ ആദ്യ വനിത ഗവർണറുമായിരുന്നു.
ദ്രൗപതി മുർമുവിനെ യശ്വന്ത് സിൻഹ അഭിനന്ദിച്ചു. ഭരണഘടനയുടെ സംരക്ഷകയായി അവർ നിഭർയത്തോടെയും നിഷ്പക്ഷയായും പ്രവർത്തിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു എന്നും സിൻഹ ട്വിറ്ററിൽ കുറിച്ചു.
ദ്രൗപതി മുർമു പതിനഞ്ചാമത് രാഷ്ട്രപതി
09:54 PM Jul 21, 2022 | Deepika.com