മലപ്പുറം: യുഎഇ ഭരണാധികാരിക്ക് താൻ ഒരു കത്തും അയച്ചിട്ടില്ലെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ. തന്റെ ഇ മെയിൽ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ വാദം തള്ളിയാണ് ജലീൽ രംഗത്തെത്തിയത്.
സ്വർണക്കടത്തിൽ തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞതിൽ സന്തോഷമുണ്ടെന്നും ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാധ്യമം ദിനപത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ചില വാർത്തകൾ ശ്രദ്ധയിൽ പെടുത്തുകയാണ് ചെയ്തത്.
കോവിഡ് കാരണം മരിച്ചവരുടെ ചിത്രം വച്ച് മാധ്യമം ഒരു ഫീച്ചർ തയാറാക്കിയിരുന്നു. പത്രത്തിൽ ഫോട്ടോ പ്രസിദ്ധീകരിച്ചതിനെതിരെ മരിച്ചവരുടെ പലരുടെയും ബന്ധുക്കൾ പ്രതിഷേധിച്ചു. ഗൾഫിൽ നിരവധി പേർ ചികിത്സ കിട്ടാതെ മരിച്ചുവെന്ന വാർത്തയും ചിത്രവും മാധ്യമം പ്രസിദ്ധീകരിച്ചതിന്റെ നിജസ്ഥിതി അറിയാൻ ഒരു വാട്സ്ആപ്പ് മെസേജ് അന്നത്തെ കോണ്‍സുൽ ജനറലിന്റെ പിഎക്ക് അയച്ചു.
സ്വപ്നയ്ക്കാണ് താൻ മാധ്യമം പത്രത്തെക്കുറിച്ച് കത്ത് അയച്ചത്. പാർട്ടിയുടേയോ, സർക്കാരിന്റെയോ അറിവോടെയല്ല കത്തയച്ചത്. നിരവധി എംപിമാരും എംഎൽഎമാരും കത്തയച്ചിട്ടുണ്ടെന്നും ജലീൽ പറഞ്ഞു.
താൻ ഒരു ബിസിനസിലും പങ്കാളിയായിട്ടില്ല. കോണ്‍സുൽ ജനറലുമായി ബിസിനസ് ബന്ധമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. ജീവിതത്തിൽ യൂത്ത് ലീഗിന്റെ സെക്രട്ടറിയായിരുന്ന കാലത്ത് ട്രാവൽ ഏജൻസി നടത്തിയതൊഴിച്ചാൽ മറ്റൊരു ബിസിനസിലും ഇന്നുവരെ താൻ പങ്കാളിയായിട്ടില്ല.
ഇഡി തന്റെ എല്ലാ ബാങ്ക് അക്കൗണ്ടും പരിശോധിച്ചതാണ്. ഒരു രൂപയുടെ പോലും അവിഹിത സന്പാദ്യം അയച്ചിട്ടില്ല. എന്റെ ഭാര്യയുടെയോ മക്കളുടെയോ അക്കൗണ്ടുകളിലേക്കും പണം ആരും അയച്ചിട്ടില്ല.
തന്റെ പേര് അബ്ദുൽ ജലീൽ കെ.ടി. എന്നാണ്. തൂക്കി കൊല്ലേണ്ട പ്രോട്ടോകോൾ ലംഘനമല്ല താൻ ചെയ്തതെന്നും ജലീൽ കൂട്ടിച്ചേർത്തു.
യുഎഇ ഭരണാധികാരിക്ക് ഒരു കത്തും അയച്ചിട്ടില്ല; സ്വപ്നയെ തള്ളി ജലീൽ
07:07 PM Jul 21, 2022 | Deepika.com