കൊളംബോ: ശ്രീലങ്കയുടെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാർഗങ്ങളിലൊന്നായ തേയില വ്യവസായം പൂർണമായും തകർച്ചയുടെ വക്കിൽ. പ്രതിവർഷം ഒരു ബില്യണ്‍ ഡോളറിലധികം വരുമാനമാണ് തേയില വ്യവസായം രാജ്യത്തിന് നൽകിയിരുന്നത്. എന്നാൽ ദ്വീപിലെ സാന്പത്തിക പ്രതിസന്ധി തേയില വ്യവസായത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്.
രാസവളം നിരോധിക്കാനുള്ള ലങ്കൻ സർക്കാരിന്റെ തീരുമാനം തേയില ഉത്പാദനത്തിൽ വൻ കുറവ് സൃഷ്ടിച്ചിരുന്നു. പിന്നീട് സർക്കാർ തീരുമാനം തിരുത്തിയെങ്കിലും രാസവളത്തിന് വില കുതിച്ചുയരുന്നത് ദ്വീപിലെ കർഷകർക്ക് തിരിച്ചടിയായി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മൂലം ആവശ്യമായ തോതിൽ പെട്രോളും ഡീസലും ലഭിക്കാതിരുന്നത് പ്രതിസന്ധി ഇരട്ടിയാക്കി.
ഇന്ധനക്ഷാമവും രാജ്യത്തെ സാമ്പത്തിക സ്ഥിതി തകർന്നതും മൂലം നിരവധി തേയില ഫാക്ടറികളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. ഊർജ പ്രതിസന്ധി മൂലം രാജ്യത്ത് മണിക്കൂറുകളോളം പവർ കട്ട് നിലനിൽക്കുന്നതിനാൽ ഫാക്ടറികളുടെ പ്രവർത്തനം നിലച്ച മട്ടാണ്.
ട്രക്കുകളുടെ കുറവ് മൂലം തേയില കൊളുന്തുകൾ സംസ്കരണത്തിനായി ഫാക്ടറികളിലേക്ക് കൊണ്ടുവരാൻ കാലതാമസമുണ്ടാകുന്നുണ്ട്. ഇത് ഇലകളുടെ ഗുണനിലവാരം കുറയ്ക്കുന്നതിനാൽ കയറ്റുമതി യോഗ്യമല്ലാതായി പോവുന്ന സ്ഥിതിയാണെന്നും കർഷകർ പറയുന്നു.
എകദേശം രണ്ട് ദശലക്ഷം തൊഴിലാളികളാണ് ലങ്കയിൽ തേയില വ്യവസായവുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നത്. ഇവരിൽ ഭൂരിഭാഗത്തിനും ഇന്ന് പണിയില്ലാത്ത സ്ഥിതിയാണ്. നിലവിലെ സ്ഥിതി തുടർന്നാൽ രാജ്യത്തിന്റെ ഏറ്റവും വലിയ സാമ്പത്തിക ശ്രോതസായ തേയില വ്യവസായം പൂർണമായും നിലയ്ക്കുന്ന സാഹചര്യമുണ്ടാകുമെന്നും കർഷകർ പറയുന്നു.
ലങ്കൻ തേയില വ്യവസായം തകർന്നു; തൊഴിലാളികൾ പ്രതിസന്ധിയിൽ
06:44 PM Jul 21, 2022 | Deepika.com