ജനീവ: തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ അന്താരാഷ്ട്ര കുടിയേറ്റക്കാർ, അഭയാർഥികൾ, അഭയം തേടുന്നവർ എന്നിവരെ സ്വീകരിച്ച ഏറ്റവും മികച്ച മൂന്നു രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യ, ബംഗ്ലാദേശ്, തായ്ലൻഡ് എന്നീ രാജ്യങ്ങളാണ് അഭയം നൽകുന്നതിൽ മുന്നിൽ നിൽക്കുന്നതെന്ന് ഡബ്ല്യുഎച്ച്ഒയുടെ 2020ലെ ആഗോള റിപ്പോർട്ടിൽ പറയുന്നു.
ലോകത്ത് എട്ടിൽ ഒരാൾ കുടിയേറ്റക്കാരനാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിൽ ജനസംഖ്യയുടെ 0.4 ശതമാനം കുടിയേറ്റക്കാരാണ്. ഏകദേശം 4,878,704 പേരോളം വരുമിത്. ഇതിൽ 4.2 ശതമാനം അഭയാർഥികളാണ്. ആഗോള തലത്തിൽ ഏറ്റവുമധികം കുടിയേറ്റക്കാരുള്ളത് അമേരിക്കയിലാണ്. ആഗോള കുടിയേറ്റക്കാരുടെ 18 ശതമാനം (51 ദശലക്ഷം) അമേരിക്കയിലാണ്.
മ്യാൻമറിലെ റോഹിങ്ക്യൻ അഭയാർഥികളാണ് ഏറ്റവും വലിയ അഭയാർഥി സംഘം. പത്ത് ലക്ഷത്തോളം പേരാണ് ബംഗ്ലാദേശിൽ അഭയാർഥികളായി കഴിയുന്നത്. മ്യാൻമറിൽ നിന്ന് തായ്ലാൻഡിലേക്കും നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും മാലിദ്വീപിലേക്കുമാണ് പ്രധാനമായും കുടിയേറ്റം നടക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
അഭയാർഥികളെ സ്വീകരിക്കുന്നതിൽ ഇന്ത്യ മുന്നിൽ; ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
06:19 AM Jul 21, 2022 | Deepika.com