മഥുര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങൾ മാലിന്യവണ്ടിയിൽ ശേഖരിച്ച് വിവാദത്തിലായ ശുചീകരണ തൊഴിലാളിക്ക് ജോലി നഷ്ടമാകില്ല.
മഥുര നഗരസഭയിലെ താൽക്കാലിക ജീവനക്കാരനായ ബോബി ഖാരെ ജൂലൈ 16-ാം തീയതി ശേഖരിച്ച മാലിന്യക്കൂന്പാരത്തിൽ നേതാക്കളുടെ ചിത്രങ്ങളും ഉൾപ്പെട്ടിരുന്നു. വണ്ടിയുമായി നടന്ന് നീങ്ങുന്ന ഖാരെയുടെ ദൃശ്യങ്ങൾ ചിലർ സാമൂഹ്യമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. നേതാക്കളെ അപമാനിച്ചെന്ന പേരിൽ മഥുര-വൃന്ദാവൻ നഗരസഭ ഖാരെയെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനമെടുക്കുകയും ചെയ്തു.
എന്നാൽ ഖാരെ തന്റെ ജോലിയിൽ ഏർപ്പെടുക മാത്രമാണ് ചെയ്തതെന്നും ആരെയും അപമാനിക്കാൻ ഉദേശിച്ചിട്ടില്ലെന്നുമുള്ള വാദങ്ങൾ പലരും അധികൃതർക്ക് മുന്നിൽ ഉന്നയിച്ചിരുന്നു. ഈ വാദങ്ങൾ കണക്കിലെടുത്തും ഖാരെയുടെ ഖേദപ്രകടനം മാനിച്ചുമാണ് അദേഹത്തെ ജോലിയിൽ നിന്നും പുറത്താക്കേണ്ട എന്ന് സർക്കാർ തീരുമാനമെടുത്തത്.
നേതാക്കളുടെ ചിത്രം മാലിന്യവണ്ടിയിൽ കടത്തിയ തൊഴിലാളിക്ക് ജോലി നഷ്ടമാകില്ല
11:17 AM Jul 20, 2022 | Deepika.com