മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അവസാനത്തെ അലോട്ട്മെന്റ് നാളെ വരാനിരിക്കെ മലപ്പുറത്ത് ഈ വര്‍ഷവും സീറ്റ് പ്രതിസന്ധി. സര്‍ക്കാര്‍ 30 ശതമാനത്തോളം സീറ്റ് വര്‍ദ്ധിപ്പിച്ചിരുന്നെങ്കിലും ജില്ലയില്‍ പ്രതിസന്ധി തുടരുകയാണ്.
ഏഴായിരത്തോളം കുട്ടികള്‍ക്കാണ് മലപ്പുറത്ത് ഇനിയും പ്രവേശനം ലഭിക്കാനുള്ളത്. ഉപരിപഠനത്തിന് മറ്റ് വഴികള്‍ തേടേണ്ടി വരുമെന്ന ആശങ്കയിലാണ് ഇവര്‍.
77691 പേരാണ് ജില്ലയില്‍ നിന്ന് ഉപരിപഠനത്തിന് യോഗ്യത നേടിയത്. സര്‍ക്കാര്‍, എയ്ഡഡ് വിഭാഗങ്ങളിലായി 54000 സീറ്റുകളാണ് ഉള്ളത്. വിഎച്ച്എസ്ഇയും അധിക ബാച്ചും ചേര്‍ത്താല്‍ 70780 കുട്ടികള്‍ക്കാണ് ഹയര്‍ സെക്കണ്ടറി പ്രവേശനം സാധ്യമാവുക.
മറ്റുള്ളവര്‍ പ്രവേശനത്തിന് ഓപ്പണ്‍ സ്കൂളുകളെ ആശ്രയിക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 16000ല്‍ പരം കുട്ടികളാണ് ഉപരിപഠനത്തിന് ഓപ്പണ്‍ സ്കൂളുകളെ ആശ്രയിച്ചത്.
അതേസമയം തെക്കന്‍ ജില്ലകളില്‍ അധിക സീറ്റുകളാണ് നിലവിലുള്ളത്. ആ സീറ്റുകള്‍ മലപ്പുറേത്തേയ്ക്ക് ക്രമപ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
പ്ലസ് വണ്‍ പ്രവേശനം; മലപ്പുറത്ത് വീണ്ടും സീറ്റ് പ്രതിസന്ധി
10:49 AM Jul 20, 2022 | Deepika.com