കൊളംബോ: സാന്പത്തിക പ്രതിസന്ധിയെത്തുടർന്നു താറുമാറായ ശ്രീലങ്കയെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ രാജ്യം ഇന്നു പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാർലമെന്റിൽ നേരിട്ടു നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മൂന്നു സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
ജനകീയ കലാപത്തെത്തുടർന്നു ഗോത്താബയ രാജപക്സെ പലായനം ചെയ്തതോടെ പ്രസിഡന്റിന്റെ പദവികൂടി വഹിക്കുന്ന പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ, ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുനയുടെ (എസ്എൽപിപി) വിഘടിതവിഭാഗം നേതാവ് ദുള്ളാസ് അലഹപ്പെരുമ, ഇടതുകക്ഷിയായ ജനത വിമുക്തി പെരുമുന (ജെവിപി)യുടെ അനുര കുമാര ദിസനായകെ എന്നിവരാണ് മത്സരരംഗത്തുള്ളത്.
മുഖ്യപ്രതിപക്ഷമായ സമാഗി ജന ബലവേഗേയ നേതാവ് സജിത് പ്രേമദാസ അവസാനനിമിഷം മത്സരരംഗത്തുനിന്നു പിന്മാറി.
ഭരണത്തിനു നേതൃത്വം നൽകുന്ന എസ്എൽപിപിയുടെ ഔദ്യോഗിക പിന്തുണ വിക്രമസിംഗെയ്ക്കാണ്. എന്നാൽ മുൻ വിദ്യാഭ്യാസമന്ത്രികൂടിയായ അലഹപ്പെരുമയ്ക്കൊപ്പം ഒരു വിഭാഗം നിലയുറപ്പിച്ചിരിക്കുകയാണ്.
രാജപക്സെ വിരുദ്ധവികാരമാണ് ഇവരെ ഒന്നിപ്പിക്കുന്നത്. സാന്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള ജനകീയ പ്രക്ഷോഭത്തോട് അനുഭാവം പ്രകടിപ്പിച്ചാണ് അലഹപ്പെരുമ ഉൾപ്പെടെ 10 എംപിമാർ ഭരണമുന്നണി വിട്ടത്.
പ്രതിപക്ഷനേതാവ് സജിത് പ്രേമദാസ മത്സരരംഗത്തുനിന്നു പിന്മാറിയത് അലഹപ്പെരമയുമായുള്ള ധാരണയെത്തുടർന്നാണെന്നും റിപ്പോർട്ടുകളുണ്ട്.
പ്രധാനമന്ത്രിയായി സജിത് പ്രേമദാസയെ പിന്തുണയ്ക്കാമെന്നാണ് ഫോർമുല. പ്രധാനമന്ത്രിയായി പ്രേമദാസയെ അനുകൂലിക്കുകയാണെന്ന് എസ്എൽപിപി ചെയർമാൻ ചൊവ്വാഴ്ച വ്യക്തമാക്കിയിട്ടുണ്ട്.
ആറു തവണ പ്രധാനമന്ത്രിയായ 73കാരനായ റനിൽ വിക്രമസിംഗെയാണ് കടലാസിൽ ഇപ്പോഴും പ്രബലൻ. എന്നാൽ പാർലമെന്റിൽ ഒരൊറ്റ സീറ്റ് മാത്ര മാണ് റനിലിന്റെ പാർട്ടിക്കുള്ളത്.
റനിലിന്റെ സ്ഥാനാർഥിത്വത്തിനെതിരേ തെരുവിൽ വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഗോത്താബയയുടെ കാലാവധി അവസാനിക്കുന്ന 2024 വരെയാണു പുതിയ പ്രസിഡന്റിനു തുടരാനാകുക.
ശ്രീലങ്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
07:10 AM Jul 20, 2022 | Deepika.com