കൊച്ചി: സംസ്ഥാനത്തെ റോഡുകൾ പണി പൂര്‍ത്തിയായി ആറുമാസത്തിനകം തകര്‍ന്നാല്‍ ബന്ധപ്പെട്ട കരാറുകാരനും എന്‍ജിനീയര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. പണി പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളിലാണ് റോഡ് തകരുന്നതെങ്കില്‍ ആഭ്യന്തര അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവരുടെ ഭാഗത്ത് കുറ്റമുണ്ടെന്ന് കണ്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്തു നടപടി സ്വീകരിക്കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
സംസ്ഥാനത്തെ തകര്‍ന്ന റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി എറണാകുളത്തെ സബര്‍ബന്‍ ട്രാവല്‍സ് ഉടമ അജിത്കുമാര്‍ ഉള്‍പ്പെടെ നല്കിയ ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. റോഡ് തകര്‍ന്നാല്‍ ഉടന്‍ മഴയെ പഴിക്കുകയാണെന്നു പറഞ്ഞ കോടതി, കെ-റോഡ് എന്നു വിളിച്ചാല്‍ റോഡുകള്‍ നന്നാക്കുമോയെന്ന് കെ-റെയിലിനെ പരോക്ഷമായി പരാമര്‍ശിച്ച് വാക്കാല്‍ ചോദിച്ചു.
എല്ലായിടത്തും ഒരേ മഴയല്ലേ പെയ്യുന്നത്. ഇവിടെ മാത്രം റോഡുകള്‍ തകരുന്നതെങ്ങനെയാണ്. പുതിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്ന സര്‍ക്കാര്‍ പഴയ കാര്യങ്ങള്‍ മറക്കുകയാണ്. മികച്ച റോഡുകള്‍ ജനങ്ങളുടെ അവകാശമാണ്.
ഫൈവ്സ്റ്റാര്‍ റോഡുകള്‍ വേണമെന്നല്ല, കുണ്ടും കുഴിയുമില്ലാത്ത റോഡുകള്‍ വേണമെന്നാണ് പറയുന്നത്. തകര്‍ന്ന റോഡുകളിലൂടെ വാഹനമോടിക്കുമ്പോള്‍ എത്ര ഇന്ധനമാണ് കത്തിത്തീരുന്നത്? നിരന്തരം ഇടപെട്ടിട്ടും സ്ഥിതി മാറുന്നില്ല. റോഡു തകര്‍ന്ന ഹര്‍ജികള്‍ ആറു മാസം കൂടുമ്പോള്‍ പരിഗണിക്കേണ്ടി വരുന്നതില്‍ ലജ്ജയുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
കെ-റോഡ് എന്ന് വിളിച്ചാല്‍ റോഡ് നന്നാക്കുമോ? സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
11:09 PM Jul 19, 2022 | Deepika.com