കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ വിശദീകരണവുമയി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. സംഭവത്തിൽ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് എൻടിഎ വിശദീകരിച്ചു. പരീക്ഷ സമയത്തോ ശേഷമോ പരാതി ലഭിച്ചില്ലെന്നാണ് എൻടിഎയുടെ വിശദീകരണം.
അടിവസ്ത്രം അഴിച്ചുള്ള പരിശോധന അനുവദനീയമല്ലെന്നും എൻടിഎ ഡ്രസ് കോഡ് ഇത്തരം നടപടി അനുവദിക്കുന്നില്ലെന്നും എൻടിഎ വ്യക്തമാക്കി. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പരീക്ഷാകേന്ദ്രം സൂപ്രണ്ട് രേഖാമൂലം എൻടിഎയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി എൻടിഎ നിരീക്ഷകനും സിറ്റി കോഓർഡിനേറ്ററും രേഖാമൂലം കത്തു നൽകി.
ആയൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തിലാണ് പെൺകുട്ടികൾക്ക് ദുരനുഭവമുണ്ടായത്. പരിശീലനം ലഭിക്കാത്തവരാണ് പരീക്ഷയ്ക്ക് നേതൃത്വം നൽകിയതെന്ന് പോലീസ് കണ്ടെത്തി. പരിശോധനന നടത്തിയവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.
പരീക്ഷാ സൂപ്രണ്ട്, കോ-ഓർഡിനേറ്റർ എന്നിവരിൽനിന്ന് വിശദീകരണം തേടിയിരുന്നു. പരീക്ഷാ കേന്ദ്രത്തിൽ നിന്ന് മോശം അനുഭവമുണ്ടായെന്നും ഷാൾ മാറ്റേണ്ടി വന്നതിനാൽ മുടി മുന്നിലേക്കിട്ടാണ് പരീക്ഷഎഴുതിയതെന്നും സംഭവം മാനസികമായി തളർത്തിയയെന്നും പെൺകുട്ടി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.
പെൺകുട്ടിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. അതേസമയം ദേഹപരിശോധന നടത്തിയ സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു. എട്ടുപേരാണ് പരീക്ഷാ സംഘത്തിലുണ്ടായിരുന്നത്. ശരീരത്തിൽ ലോഹ വസ്തുക്കൾ പാടില്ലെന്ന് പറഞ്ഞാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് പെൺകുട്ടി പറയുന്നത്.
മറ്റ് പെൺകുട്ടികളുടെ അടിവസ്ത്രങ്ങളും അഴുപ്പിച്ചത് കൂട്ടിവച്ചിരിക്കുന്നത് കണ്ടതായും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച തന്നെ ചടയമംഗലം പോലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിരേഖപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ സ്റ്റേഷനിലെത്തിച്ച് പരീക്ഷയ്ക്ക് നേതൃത്വം നൽകിയവരുടെ തിരിച്ചറിയൽ പരേഡ് നടത്താനാണ് പോലീസ് തീരുമാനം.
അതേസമയം കൂടുതൽ പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർഥിനിയുടെ അടിവസ്ത്രം അഴുപ്പിച്ച നടപടി ക്രിമിനൽ കുറ്റമാണെന്നും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.
സംഭവത്തെക്കുറിച്ച് കൊല്ലം റൂറൽ എസ്പി ഉടൻ റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ.ബീനാകുമാരിയും ആവശ്യപ്പെട്ടിരിക്കുകയാണ്. വിഷയത്തിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: കൂടുതൽ പേർ പരാതിയുമായി രംഗത്ത്
04:04 PM Jul 19, 2022 | Deepika.com