ഷൂട്ടിംഗ് ചെലവിലേക്ക് 80 ലക്ഷത്തോളം രൂപ അയച്ചത് റിസോർട്ടിന്റെ അക്കൗണ്ട് വഴിയാണെന്നും ബാബുരാജ് പറയുന്നു. നിർമാതാക്കൾക്ക് നാട്ടിലേതോ പോലീസ് കേസുള്ളതിനാൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ വരികയും തുടർന്ന് തന്റെ നിർമാണ കന്പനിയായ വി.ബി. ക്രിയേഷൻസ് വഴിയാണ് "കൂദാശ' റിലീസ് ചെയ്തതെന്നും കേരളത്തിൽ ഫ്ലെക്സുകൾ സ്ഥാപിക്കാൻ തനിക്ക് 18 ലക്ഷത്തോളം ചിലവായെന്നും എഫ്ബി പോസ്റ്റിൽ ബാബുരാജ് കുറിച്ചു.
സാറ്റ്ലൈറ്റ് അവകാശം വിറ്റുതരണമെന്ന നിർമാതാക്കളുടെ ആവശ്യാനുസരണം അതിനു ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ആവശ്യത്തിന്റെ സ്വഭാവം ഭീഷണിയായി മാറിയെന്നും അപ്പോൾ താൻ ആലുവ എസ്പി ഓഫീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി.
പലതവണ വിളിച്ചിട്ടും നിർമാതാക്കൾ സ്റ്റേഷനിൽ വന്നില്ല. മറ്റു ചിലരുടെ ഉപദേശപ്രകാരമാണ് തനിക്കും ഈ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത വാണിക്കുമെതിരെ ഇപ്പോൾ കേസുമായി വന്നിരിക്കുന്നതെന്നും ബാബുരാജ് പറയുന്നു.
ഇവർ നൽകിയ കള്ളക്കേസിനെതിരെ കോടതിയെ സമീപിക്കുമെന്നും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് തനിക്കറിയാമെന്നും ആകാശം ഇടിഞ്ഞുവീണാലും നിലപാടുകളിൽ ഉറച്ചുനിൽക്കുമെന്നും പറഞ്ഞാണ് ബാബുരാജ് എഫ്ബി പോസ്റ്റ് അവസാനിപ്പിക്കുന്നത്.