ചിന്ന സേലം: തമിഴ്നാട് കല്ലാക്കുറിച്ചിയിൽ പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം കത്തുന്നു. സമരക്കാർ പോലീസ് വാഹനം ഉൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിച്ചു. കല്ലാക്കുറിച്ചി ജില്ലയിലെ ചിന്ന സേലത്തിനു സമീപം കനിയമൂരിലെ സ്വകാര്യ റെസിഡൻഷ്യൽ സ്കൂളിനെതിരെയാണ് പ്രതിഷേധം.
പ്രതിഷേധക്കാർ ചിന്ന സേലം-കല്ലാക്കുറിച്ചി റോഡ് ഉപരോധിച്ചു. സ്കൂളിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും നാട്ടുകാരും നടത്തിയ മാർച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പോലീസിന്റെ ബാരിക്കേഡ് മറികടക്കാൻ സമരക്കാർ ശ്രമിച്ചു. പോലീസിനു നേരെ കല്ലേറുമുണ്ടായി. സ്കൂൾ വളപ്പിലേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാർ സ്കൂൾ ബസുകൾക്ക് തീയിട്ടു. ഒരു പോലീസ് ബസിനും തീവച്ചു.
സമരക്കാരെ പിരിച്ചുവിടാൻ പോലീസ് രണ്ട് തവണ ആകാശത്തേക്ക് വെടിവച്ചു. കല്ലേറിൽ വില്ലുപുരം റേഞ്ച് ഡിഐജി എം. പാണ്ഡ്യനടക്കം ഇരുപതോളം പോലീസുകാർക്ക് പരിക്കേറ്റു.
കഴിഞ്ഞ ബുധനാഴ്ചയാണ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽനിന്നും ചാടി ജീവനൊടുക്കിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബാംഗങ്ങളും ബന്ധുക്കളും തയാറായിരുന്നില്ല. പെൺകുട്ടിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ഏതാനും ദിവസങ്ങളായി സമരത്തിലായിരുന്നു.
പ്ലസ്ടു വിദ്യാർഥിനിയുടെ ആത്മഹത്യ; കല്ലാക്കുറിച്ചി കത്തുന്നു
08:09 PM Jul 17, 2022 | Deepika.com