ധർമപുരി: തമിഴ്നാട് ധർമപുരിയിൽ സർക്കാർ പരിപാടിക്കുമുൻപ് ഭൂമിപൂജ നടത്തുന്നത് തടഞ്ഞ് ഡിഎംകെ എംപി എസ്.സെന്തിൽ കുമാർ. തടാകക്കരയിലെ നിർമാണത്തിനു മുൻപ് ഭൂമിപൂജ നടത്തിയതാണ് എംപി തടഞ്ഞത്.
പൊതുപണം ഉപയോഗിച്ച് നടത്തുന്ന പദ്ധതിയിൽ മതാചാരപ്രകാരമുള്ള ചടങ്ങ് പാടില്ലെന്നായിരുന്നു എംപിയുടെ നിലപാട്. സർക്കാർ ഉദ്യോഗസ്ഥരെ അദ്ദേഹം ശാസിക്കുകയും ചെയ്തു. നിയമം അറിയില്ലെയെന്ന് ചോദിച്ചായിരുന്നു എംപിയുടെ ശകാരം.
ദൈവ പ്രീതിക്കാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ എങ്കിൽ ക്രിസ്ത്യൻ, മുസ്ലിം പുരോഹിതർ എവിടെയെന്നും മതമില്ലാത്തവരുടെ പ്രതിനിധികൾ എവിടെയെന്നും അദ്ദേഹം ചോദിച്ചു. ധർമപുരിയിലെ ആലപുരം എന്ന സ്ഥലത്ത് തടാകക്കരയിലെ നിർമാണ ഉദ്ഘാടനത്തിനിടെയായിരുന്നു നാടകീയ രംഗങ്ങൾ.
പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലുള്ള നിർമാണം തുടങ്ങുന്നതിന് മുൻപു പൂജയ്ക്കായി പൂജാദ്രവ്യങ്ങളും ഭൂമി പൂജ നടത്താൻ പുരോഹിതനെയും ഉദ്യോഗസ്ഥർ എത്തിച്ചിരുന്നു. സർക്കാർ പരിപാടികൾ മതപരമായി നടത്താൻ പാടില്ല എന്നറിയില്ലേ എന്ന് ഉദ്യോഗസ്ഥരോട് സെന്തിൽ കുമാർ ചോദിച്ചു.
തമിഴ്നാട്ടിലേത് എല്ലാ മതങ്ങളെയും തുല്യമായി കാണുന്ന ദ്രാവിഡ മോഡൽ ഭരണമാണ്. സർക്കാർ എല്ലാ മതങ്ങളിൽപ്പെട്ടവർക്കും വേണ്ടിയുള്ളതാണെന്നും എസ്.സെന്തിൽകുമാർ മുന്നറിയിപ്പ് നൽകി. ധർമപുരി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ഡിഎംകെ എംപിയാണ് സെന്തിൽ കുമാർ. സംഭവത്തിനു ശേഷം സെന്തിൽ കുമാർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സർക്കാർ പരിപാടിക്ക് ഭൂമിപൂജ; ഉദ്യോഗസ്ഥരെ ശകാരിച്ച ഡിഎംകെ എംപി വൈറൽ
02:55 PM Jul 17, 2022 | Deepika.com