ജെ.സി.ഡാനിയേല്‍ പുരസ്കാരം കെ.പി.കുമാരന് ലഭിച്ചു. അരനൂറ്റാണ്ട് കാലത്തെ സിനിമാ പ്രവര്‍ത്തനത്തിലുള്ള അംഗീകാരമായാണ് പുരസ്കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അടുത്ത മാസം മൂന്നിന് പുരസ്കാരം വിതരണം ചെയ്യും.
അടുരിന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ സഹരചയിതാവും സഹതിരക്കഥാകൃത്തുമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് അതിഥി, തോറ്റം, ആദിപാപം, കാട്ടിലെ പാട്ട്, രുക്മിണി, തേന്‍തുള്ളി, ലക്ഷ്മി വിജയം, നിര്‍വൃതി, നേരം പുലരുമ്പോള്‍, ആകാശഗോപുരം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
മഹാകവി കുമാരനാശാന്റെ ജീവിതകഥയെ പശ്ചാത്തലമാക്കി ' ഗ്രാമവൃക്ഷത്തിലെ കുയില്‍' എന്ന ചിത്രം 84-ാം വയസില്‍ സംവിധാനം ചെയ്തു. 1972ല്‍ നാറാണത്തുഭ്രാന്തനെ ഇതിവൃത്തമാക്കി ചെയ്ത 100 സെക്കന്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ഫിലിം 'റോക്ക്' അവാര്‍ഡ് നേടി.
രമ്യ കൃഷ്ണന്,നിത്യ മേനോന് എന്നിവരെ ചലചിത്രലോകത്തിന് പരിചയപ്പെടുത്തിയത് കെ.പി.കുമാരനാണ്. 1985-ല്‍ നേരം പുലരുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് രമ്യ കൃഷ്ണന് സിനിമയിലെത്തിയത്. 2007ല്‍ ആകാശ ഗോപുരത്തിലൂടെ നിത്യ മേനോനും അഭിനയലോകത്തു ചുവടുവച്ചു. സ്വയംവരം എന്ന ചിത്രം നാല് ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയപ്പോള്‍ ആ ചിത്രത്തിന്റെ രചിതാവ് എന്ന നിലയിലും സാനിധ്യമറിയിച്ചു കെ.പി.കുമാരൻ.
1937ല്‍ കണ്ണൂര്‍ കൂത്തുപറമ്പില്‍ ജനിച്ച കെ.പി.കുമാരന് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പിഎസ്സി ടെസ്റ്റ് എഴുതി. തുടര്‍ന്ന് ഗതാഗത വകുപ്പില്‍ ക്ളാര്‍ക്ക് ആയി ജോലി ലഭിച്ചു. തിരുവനന്തപുരത്തും ആലപ്പുഴയിലും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തു.
പിന്നീട് ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസാവുകയും എല്‍ഐസിയില്‍ ജോലി ലഭിക്കുകയും ചെയ്തു.1975ല്‍ എല്‍ഐസിയില്‍നിന്ന് രാജിവച്ചു. ഭാര്യ ശാന്തമ്മ പിള്ള ടൂറിസം വകുപ്പില്‍ അഡീഷനല്‍ ഡയറക്ടറായിരുന്നു. മക്കള്‍ മനു, ശംഭു കുമാരന്(ഐഎഫ്എസ്), മനീഷ.
ജെ.സി.ഡാനിയേല്‍ പുരസ്കാരം കെ.പി.കുമാരന്
02:36 PM Jul 16, 2022 | Deepika.com