ഒട്ടാവ: 1985-ലെ എയർ ഇന്ത്യ ബോംബ് സ്ഫോടനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട റിപുധമൻ സിംഗ് മാലിക് വെടിയേറ്റ് മരിച്ചു. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലാണ് സംഭവം. കഴുത്തിന് വെടിയേറ്റാണ് മരണമെന്നും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
1985 ജൂണ്‍ 23-ന് 329 യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് മൊണ്ട്രിയലിലേക്ക് പോയ എയർ ഇന്ത്യയുടെ എംപറർ കനിഷ്ക എന്ന വിമാനം അയർലാൻഡിന് സമീപം ബോംബ് ഉപയോഗിച്ച തകർത്ത കേസിലെ പ്രതിയായിരുന്നു മാലിക്.
ജപ്പാനിലെ നരിതാ വിമാനത്താവളത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സ്ഫോടനക്കേസിലും മാലിക്കിനെ പ്രതിചേർത്തിരുന്നു. 1984-ൽ അമൃത്സർ സുവർണ ക്ഷേത്രത്തിൽ അരങ്ങേറിയ ഓപറേഷൻ ബ്ലൂസ്റ്റാർ പട്ടാള നീക്കത്തിന് പ്രതികാരമായാണ് അക്രമികൾ സ്ഫോടനം നടത്തിയത്.
2005-ൽ മാലിക്കിനെയും സഹപ്രതി അജെയിബ് സിംഗ് ബാഗ്രിയെയും തെളിവുകളുടെ അഭാവത്തിൽ കനേഡിയൻ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇന്ദർജീത് സിംഗ് രയാത്ത് എന്ന പ്രതി മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
ഖലിസ്ഥാൻ അനുകൂലിയായിരുന്ന മാലിക് ഖൽസ ക്രെഡിറ്റ് യൂണിയൻ എന്ന സംഘടനയുടെ സ്ഥാപകനാണ്. മാലിക്കിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി ശിരോമണി അകാലിദൾ ഡൽഹി ഘടകം അറിയിച്ചു.
എയർ ഇന്ത്യ സ്ഫോടനക്കേസ് പ്രതി വെടിയേറ്റ് മരിച്ചു
11:08 AM Jul 15, 2022 | Deepika.com