വർക്കല: വീടിന് തീപിടിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ചു പേർ മരിച്ച സംഭവത്തിൽ ആദ്യത്തെ കുറെ സമയം അയൽക്കാർക്ക് പുറത്തുനിന്നു ബഹളം കൂട്ടാനല്ലാതെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഗേറ്റ് അകത്തുനിന്നു പൂട്ടിക്കിടന്നതും വീട്ടിലെ വളർത്തു നായയെ അഴിച്ചുവിട്ടിരുന്നതുമാണ് നാട്ടുകാർക്കു അകത്തുകടക്കാൻ തടസമായത്.
പോർച്ചിലെ ബൈക്കുകളിൽ തീയാളുന്നതു കണ്ട് ആദ്യമൊക്കെ നാട്ടുകാർ ഉച്ചത്തിൽ വീട്ടുകാരെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും പ്രതികരണം ഒന്നും തിരികെ ലഭിച്ചില്ല. ഇതോടെ നാട്ടുകാരിൽ ഒരാൾ കല്ലെറിഞ്ഞ് മുകളിലത്തെ നിലയിലുള്ള ഒരു ജനൽ ഗ്ലാസ് പൊട്ടിച്ചു. ഗ്ലാസ് പൊട്ടിയ ഉടനെ ഇതിലൂടെ കറുത്ത പുക പുറത്തേക്കു വന്നു.
ഇതോടെ വീടിനുള്ളിലും തീയും പുകയും നിറഞ്ഞിരിക്കുകയാണെന്നു നാട്ടുകാർക്കു മനസിലായി. ഇതോടെയാണ് ഇവർ വീടിന് അകത്തേക്കു കടന്നു രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചത്. ഒടുവിൽ വീട്ടുവളപ്പിൽ എത്തിയെങ്കിലും വീടിനു ഗ്രിൽ പിടിപ്പിച്ചിട്ടുള്ളതിനാൽ വീണ്ടും അകത്തേക്കു കയറുന്നതിനു ബുദ്ധിമുട്ട് നേരിട്ടു.
മുകളിലത്തെ ഒരു വാതിൽ ഏറെ കഷ്ടപ്പെട്ട് നാട്ടുകാർ ചവിട്ടിത്തുറന്നെങ്കിലും കറുത്ത പുക നിറഞ്ഞിരുന്നതിനാൽ അകത്തേക്കു കയറാൻ കഴിയുന്ന സ്ഥിതിയിൽ ആയിരുന്നില്ല. അതുപോലെ അകത്തുനിന്നു രക്ഷിക്കണേയെന്നുള്ള വിളിയും പുറത്തേക്കു വന്നു. വാതിൽ തുറന്നു പുറത്തേക്കു വരാൻ പുറത്തിനിന്നവർ ആവശ്യപ്പെട്ടെങ്കിലും കറുത്ത പുക നിറഞ്ഞിരുന്നതിനാൽ വാതിൽ എവിടെയാണെന്നു കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല.
അതുപോലെ ശ്വസിക്കാനും കടുത്ത ബുദ്ധിമുട്ട് നേരിടുകയായിരുന്നു. അതേസമയം, കുഞ്ഞ് കരയുന്ന ശബ്ദവും കേൾക്കാമായിരുന്നെന്നു നാട്ടുകാരിൽ ഒരാൾ മാധ്യമങ്ങളോടു പറഞ്ഞു. എല്ലാ മുറികളും എസി ഉള്ള വീടാണിത്. എല്ലാ എസികളും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ അടച്ചുപൂട്ടിയ മുറി ആയിതിനാലാണ് മുറികളിൽ പെട്ടെന്നു പുക നിറഞ്ഞതെന്നു കരുതുന്നു. അതോടൊപ്പം വീടിനുള്ളിൽ ഇന്റീരിയർ ചെയ്തിരുന്നതും തീ വേഗത്തിൽ പടർന്നുപിടിക്കാൻ ഇടയാക്കി.
ചെറുന്നിയൂർ ബ്ലോക്ക് ഓഫിസിന് സമീപമുള്ള രണ്ടു നില വീട്ടിലാണ് ഇന്നു പുലർച്ചെയോടെയാണ് തീപിടിത്തം ഉണ്ടായത്. വീട്ടുടമസ്ഥൻ ബേബി എന്ന പ്രതാപൻ(62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഹിൽ(25), മറ്റൊരു മകനായ നിഹുലിന്റെ ഭാര്യ അഭിരാമി(24), നിഖിലിന്റെയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് റയാൻ എന്നിവർ ആണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ മൂത്ത മകൻ നിഹുലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
രണ്ടു നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാർപോർച്ചിൽ തീ ആളിക്കത്തുന്നതു കണ്ട അയൽവാസിയായ കെ. ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകൾ എത്തുമ്പോഴേക്കും വീടിനുള്ളിലേക്കു തീ പടർന്നു പിടിച്ചിരുന്നു. കാർപോർച്ചിലുണ്ടായിരുന്ന നാലു ബൈക്കുകൾ കത്തിയിട്ടുണ്ട്.
തീ ഉയരുന്നത് കണ്ടു നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എത്തിയ ഫയര്‍ ഫോഴ്സും പോലീസും ചേര്‍ന്ന് തീയണച്ച് വീട്ടിലുണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍, അപ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു. പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. റൂറൽ എസ്പി ദിവ്യ ഗോപിനാഥ് സ്ഥലം സന്ദർശിച്ചു. വീടിന്റെ ഉൾഭാഗം മുഴുവൻ തീപിടിച്ചു നശിച്ചു.
അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കിടന്നതു മുകളിലത്തെ മുറിയിലെ ബാത്റൂമിൽ ആയിരുന്നു. അഹിൽ മുകളിലത്തെ നിലയിലും പ്രതാപനും ഷേർളിയും താഴത്തെ നിലയിലുമാണ് കിടന്നിരുന്നതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. ഒരു സ്കൂട്ടറിനും രണ്ട് കാറുകൾക്കും തീപിടിച്ചിരുന്നില്ല.
വര്‍ക്കല പുത്തന്‍ ചന്തയിലെ പച്ചക്കറി വ്യാപാരിയാണ് പ്രതാപന്. പ്രതാപന് മൂന്ന് ആണ് മക്കളാണ് ഉള്ളത്. ഒരു മകന് ബിസിനസ് ആവശ്യത്തിനായി മുംബൈയിലായിരുന്നു. തീപിടിത്തത്തിന്റെ കാരണം അടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ എസികളും കത്തി നശിച്ചു. ബൈക്കിലെ പെട്രോളിൽ നിന്നാണോ തീപിടിത്തം ഉണ്ടായതെന്നും പരിശോധിക്കുന്നുണ്ട്. ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റുമോര്‍ട്ടവും നടത്തിയ ശേഷം സംസ്കാരം നടത്തും.
വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നതും വളർത്തു നായയും രക്ഷാപ്രവർത്തനം വൈകിപ്പിച്ചു
10:39 AM Mar 08, 2022 | Deepika.com