ഡോ. ഗിരികുമാര്‍ പാട്ടീല്‍ ആണ് വളര്‍ത്തുമൃഗങ്ങളായ പുള്ളിപ്പുലി, കരിമ്പുലി എന്നിവയോടൊപ്പം റഷ്യന്‍ സേനയുടെ ആക്രമണം ഭയന്ന് ബങ്കറിനുള്ളിൽ കഴിയുന്നത്. സെവെറോഡോനെറ്റ്സ്കിലെ വീടിനു താഴെയുള്ള ബങ്കറില്‍ ആണ് ഗിരികുമാറും ഈ വളര്‍ത്തുമൃഗങ്ങളും ഉള്ളത്.
ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ എന്റെ കുടുംബം നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍ വളര്‍ത്തുമൃഗങ്ങളെ ഞാന്‍ ഉപേക്ഷിക്കില്ല. ഇവര്‍ എനിക്ക് മക്കളെ പോലെയാണ്. ഞാന്‍ യുക്രെയ്നില്‍ തന്നെ തുടരും. എന്റെ അവസാന ശ്വാസം വരെ അവരെ സംരക്ഷിക്കും.- ഗിരികുമാര്‍ പാട്ടീല്‍ പറയുന്നു.
2007ലാണ് മെഡിസിന് പഠിക്കാന്‍ ഗിരികുമാര്‍ പാട്ടീല്‍ യുക്രെയ്നിലേക്ക് പോയത്. പഠന ശേഷം ഇവിടെ തന്നെ തുടരുകയായിരുന്നു. ഒരു പ്രാദേശിക മൃഗശാലയിൽ നിന്നുമാണ് അദ്ദേഹം പുള്ളിപ്പുലിയെ കണ്ടെത്തിയത്. വളരെ അവശനിലയിൽ കാണപ്പെട്ട ഈ പുള്ളിപ്പുലിയെ അധികാരികളുടെ അനുമതിയോടെ അദ്ദേഹം ദത്തെടുത്തു. യാഷാ എന്ന് പേരുമിട്ടു. രണ്ടുമാസങ്ങൾക്ക് ശേഷം അദ്ദേഹത്തിന് കരിമ്പുലിയെയും ലഭിച്ചു. സബ്രീന എന്നാണ് ഈ കരിമ്പുലിയുടെ പേര്.
യുദ്ധം ആരംഭിച്ചതിന് ശേഷം, തന്റെ മൃഗങ്ങൾക്ക് ഭക്ഷണം വാങ്ങാൻ വേണ്ടി മാത്രമാണ് ഗിരികുമാർ ബങ്കറിനുള്ളിൽ നിന്നും പുറത്തിറങ്ങുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. പുള്ളിപ്പുലിക്ക് 20 മാസവും കരിമ്പുലിക്ക് ആറ് മാസം പ്രായവുമുണ്ട്.
ഇവർ എന്നോടൊപ്പം ബങ്കറിലാണ് രാത്രികൾ ചിലവഴിക്കുന്നത്. വീടിന് ചുറ്റും ധാരാളം ബോംബാക്രമണങ്ങൾ നടക്കുന്നു. ആ ശബ്ദം കേട്ട് ഇവർ ഭയപ്പെടുകയാണ്. ബോംബിന്റെ ശബ്ദം കേട്ട് അവർ കുറച്ച് മാത്രമേ ഭക്ഷണം കഴിക്കുന്നുള്ളു. എനിക്ക് അവരെ ഉപേക്ഷിക്കാൻ കഴിയില്ല. അദ്ദേഹം വ്യക്തമാക്കി.
ഡോ. പാട്ടീലിന് ഇറ്റാലിയൻ മാസ്റ്റിഫ് എന്ന ഇനത്തിൽപ്പെട്ട മൂന്ന് നായ്ക്കളുണ്ട്. 84,000ത്തിലധികം സബ്സ്ക്രൈബർമാരുള്ള യൂട്യൂബ് ചാനലിൽ കൂടി അവയ്ക്കുള്ള ധനശേഖരണവും അദ്ദേഹം നടത്തുന്നുണ്ട്.
ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തനുകു സ്വദേശിയാണ് ഡോ. പാട്ടീൽ. എല്ലാ വളർത്തുമൃഗങ്ങളെയും കൂട്ടി വീട്ടിലേക്കു വരാൻ ഇന്ത്യൻ സർക്കാർ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹമിപ്പോൾ.