തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിനെതിരെ യുവതിയുടെ ബന്ധുക്കൾ. മകളെ കാണാനില്ലെന്ന് കാട്ടി പരാതി നൽകിയിരുന്നുവെങ്കിലും പോലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന് മരിച്ച ഗായത്രിയുടെ അമ്മ ആരോപിച്ചു.
പ്രവീൺ ഗായത്രിയെ ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകം നടന്ന ദിവസം ഗായത്രിയെ വിളിച്ചപ്പോൾ ഫോണെടുത്തത് പ്രവീൺ ആണ്. ഗായത്രിക്ക് ഫോൺ കൈമാറാൻ പറഞ്ഞപ്പോൾ മോശമായി സംസാരിച്ചു. മകളെ കാണാനില്ലെന്ന് കാട്ടി കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കാര്യമായി അന്വേഷിച്ചില്ലെന്നും ഗായത്രിയുടെ അമ്മ ആരോപിച്ചു.
മകളെ ശല്യം ചെയ്യരുതെന്ന് പ്രവീണിനോട് പല തവണ പറഞ്ഞെങ്കിലും കേട്ടില്ല. വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന് പറഞ്ഞ് പ്രവീണ്‍ തെറ്റിദ്ധരിപ്പിച്ചെന്നും ഗായത്രിയുടെ അമ്മ പറഞ്ഞു.
അതേസമയം, രഹസ്യമാക്കി വച്ചിരുന്ന വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിന്റെ ദേഷ്യത്തിലാണ് ഗായത്രിയെ കൊലപ്പെടുത്തിയതെന്ന് പ്രവീൺ പോലീസിനോടു പറഞ്ഞു.
നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു ഗായത്രിയും പ്രവീണും. ഇവിടെ വച്ച് ഇരുവരും പ്രണയത്തിലായി. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം പ്രവീണിന്റെ വീട്ടിലറിഞ്ഞതോടെ പ്രശ്നങ്ങളുണ്ടായി.
നിലവിലുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച ശേഷം വിവാഹം കഴിക്കാമെന്ന് പ്രവീൺ ഉറപ്പ് നൽകിയിരുന്നെങ്കിലും ഗായത്രി അതിന് തയാറായിരുന്നില്ല. ഗായത്രിയുമായുള്ള ബന്ധം രഹസ്യമായി തുടരാനാണ് പ്രവീൺ ആഗ്രഹിച്ചത്.
പ്രവീണിന്റെ രഹസ്യ ബന്ധമറിഞ്ഞ ഭാര്യ പരാതിപ്പെട്ടതോടെ സ്ഥാപനം ഇയാളെ തമിഴ്നാട്ടിലേക്ക് സ്ഥലം മാറ്റി. തമിഴ്നാട്ടിലേക്ക് പോകുന്ന പ്രവീണിനൊപ്പം താനുമുണ്ടെന്ന് ഗായത്രി നിർബന്ധം പിടിച്ചു.
ഗായത്രിയുടെ ആവശ്യപ്രകാരം 2021 ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തെ ഒരു പള്ളിയിൽ വച്ച് ഇരുവരും വിവാഹിതരായത്. ഈ ചിത്രങ്ങൾ ഇരുവരും രഹസ്യമായി സൂക്ഷിച്ചു. ഗായത്രിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ വേണ്ടിയാണ് തമ്പാനൂരിൽ മുറിയെടുത്തതെന്ന് ഇയാൾ പൊലീസിന് നൽകിയ മൊഴി.
എന്നാൽ ഇവിടെയെത്തിയ ഗായത്രി പ്രവീണുമായി വഴക്കുണ്ടാക്കുകയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായി ഗായത്രിയെ കൊല്ലുകായിരുന്നു.
ഷാൾ കൊണ്ട് കഴുത്ത് ഞെരിച്ചാണ് പ്രവീൺ ഗായത്രിയെ കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പായതോടെ പ്രതി സ്ഥലത്ത് നിന്നു രക്ഷപ്പെട്ടു. ഗായത്രിയുടെ ഫോണുമായാണ് പ്രതി കടന്നു കളഞ്ഞത്. ഈ ഫോണിൽ നിന്ന് ഹോട്ടൽ റിസപ്ഷനിൽ വിളിച്ച് കൊലപാതക വിവരം പ്രവീൺ തന്നെയാണ് പറഞ്ഞത്.
ഞായറാഴ്ചയാണ് കാട്ടാക്കട വീരണകാവ് പുതിയ പാലത്തിനു സമീപം മുറുക്കര വീട്ടിൽ ഗായത്രി ദേവിയെ (24) തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ പ്രവീൺ ഞായറാഴ്ച ഉച്ചയോടെ പരവൂർ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
തമ്പാനൂർ കൊലപാതകം; പോലീസിനെതിരെ യുവതിയുടെ ബന്ധുക്കൾ
10:26 AM Mar 07, 2022 | Deepika.com