ലണ്ടൻ: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് ആരംഭിച്ച ക്രൂഡ് വില വർധന തുടരുന്നു. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ബ്രെന്റ് ഇനത്തിന്റെ വില ബാരലിന് 130 ഡോളർ വരെ ഉയർന്നു. ക്രൂഡ് ഓയിൽ വില 13 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.
ക്രൂഡ് വിലയിലെ കുതിപ്പ് ഇന്ത്യയിൽ വൻ ഇന്ധന വില വർധനയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. പെട്രോളിന് ഒറ്റയടിക്ക് 22 വരെ കൂടിയേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ക്രൂഡ് വിലയിലെ വർധന രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് ഗണ്യമായി ഉയർത്തും. രാജ്യത്തു വിലക്കയറ്റം രൂക്ഷമാകുന്ന സ്ഥിതിയുമുണ്ട്.
അതേസമയം, എണ്ണ ഉത്പാദനം കൂട്ടാൻ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് തയാറായിട്ടില്ല. നേരത്തേ തീരുമാനിച്ച നാലു ലക്ഷം ബാരലിന്റെ അധിക പ്രതിദിന ഉത്പാദനം മാത്രമേ ഈ മാസവുമുണ്ടാകു എന്നാണ് ഒപെക് പ്ലസ് അറിയിച്ചിരിക്കുന്നത്.
ക്രൂഡ് വില കുതിച്ചുയരുന്നു; ഇന്ത്യയിൽ പെട്രോളിന് ഒറ്റയടിക്ക് 22 രൂപ കൂടിയേക്കും
08:01 AM Mar 07, 2022 | Deepika.com