ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ട വോട്ടെടുപ്പ് ഇന്ന്. കിഴക്കൻ ഉത്തർപ്രദേശിലെ ഒന്പതു ജില്ലകളിലെ 54 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ഇന്നു നടക്കുക. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അജയ് കുമാർ ശുക്ല പറഞ്ഞു.
രണ്ടു കോടിയിൽ അധികം വോട്ടർമാരുള്ള 54 മണ്ഡലങ്ങളിൽ 13 സംവരണ മണ്ഡലങ്ങളും ഉൾപ്പെടുന്നു. യുപി അന്തിമ ഘട്ട തെരഞ്ഞെടുപ്പിൽ 613 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
പ്രമുഖ കക്ഷികളായ ബിജെപിയും സമാജ്വാദി പാർട്ടിയും പ്രാദേശിക പാർട്ടികളുടെ സഹായത്തോടെയാണ് കിഴക്കൻ ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സമാജ്വാദി പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന കിഴക്കൻ യുപിയിൽ 29 സീറ്റുകളാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളുടെ സഹായത്തോടെ ബിജെപി സ്വന്തമാക്കിയത്.
11 സീറ്റുകൾ നേടിയ സമാജ്വാദി പാർട്ടി രണ്ടാം സ്ഥാനത്തും ആറ് സീറ്റുകളുമായി ബിഎസ്പി മൂന്നാം സ്ഥാനത്തും എത്തി. ഇവർക്ക് പുറമേ അപ്നാ ദൾ നാല് സീറ്റുകളും സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) മൂന്നു സീറ്റുകളും സ്വന്തമാക്കി.
ബിജെപി നേതാക്കളായ നീൽകാന്ത് തിവാരി, അനിൽ രാജ്ബർ, രവീന്ദ്ര ജയ്സ്വാൽ, ഗിരീഷ് യാദവ്, രാമശങ്കർ സിംഗ് പട്ടേൽ തുടങ്ങിയവർ കിഴക്കൻ യുപിയിൽ നിന്ന് മത്സരിക്കും.
യോഗി സർക്കാരിന്റെ മന്ത്രിസഭയിൽനിന്നു രാജിവച്ച് സമാജ്വാദി പാർട്ടിയിൽ ചേർന്ന ദാരാ സിംഗ് ചൗഹാൻ, എസ്ബിഎസ്പി പ്രസിഡന്റ് ഓം പ്രകാശ് രാജ്ബർ, ധനഞ്ജയ് സിംഗ്, ജെഡിയു നേതാവ് അബ്ബാസ് അൻസാരി തുടങ്ങിയവരും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.
54 മണ്ഡലങ്ങളിൽ 48 ഇടങ്ങളിലും ബിജെപി സ്വന്തം സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ട്. ബാക്കിയുള്ള ആറു മണ്ഡലങ്ങളിൽ മൂന്നിടങ്ങളിൽ വീതം സഖ്യ കക്ഷികളായ അപ്നാ ദൾ (എസ്), നിഷാദ് പാർട്ടി സ്ഥാനാർഥികൾ മത്സരിക്കും. സമാജ്വാദി പാർട്ടിയുടെ 45 സ്ഥാനാർഥികൾക്ക് പുറമേ സഖ്യകക്ഷികളായ അപ്നാ ദൾ (കെ) രണ്ടു മണ്ഡലങ്ങളിലും, എസ്ബിഎസ്പി ഏഴു മണ്ഡലങ്ങളിലും മത്സരിക്കുന്നു.
യുപിയിൽ അന്തിമഘട്ട വോട്ടെടുപ്പ് ഇന്ന്
06:36 AM Mar 07, 2022 | Deepika.com