നാദാപുരം: നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ അപ്പച്ചനും സിന്ധുവിനും നഷ്ടമായത് ജീവിത സന്പാദ്യങ്ങൾ.
വ്യാഴാഴ്ച ഉച്ചയോടെ വിലങ്ങാട് പാനോത്ത് കനിരാകം അപ്പച്ചന്റെ വീട് അഗ്നി വിഴുങ്ങിയപ്പോൾ നഷ്ടപ്പെട്ടത് ഒരായുസ് മുഴുവൻ അദ്ധ്വാനിച്ചുണ്ടാക്കിയ സർവതുമായിരുന്നു. കൂലി വേലയ്ക്ക് പോയ അപ്പച്ചനും സിന്ധുവും തിരിച്ച് വീട്ടിലെത്തുന്പോൾ കണ്ടത് ഉയരുന്ന തീ ഗോളങ്ങളെയാണ്.
ഞൊടിയിടക്കുള്ളിൽ തന്നെ വീട് മുഴുവൻ അഗ്നി വിഴുങ്ങിയിരുന്നു. വിലങ്ങാട് വാളൂക്ക് റോഡിൽ പത്ത് സെന്റ് ഭൂമിയിൽ ഓടിട്ട ചെറിയ വീട്ടിലായിരുന്നു മൂന്ന് മക്കളടങ്ങുന്ന അപ്പച്ചന്റെ കുടുംബം താമസിച്ചിരുന്നത്. അപ്രതീക്ഷിതമായാണ് വീട്ടിൽ തീ പിടുത്തം ഉണ്ടായത്.
ജോലി കഴിഞ്ഞ് വീട്ടിലെത്തുന്പോൾ കണ്ടത് വീടിന്റെ മൂലയിൽ തീ ആളി പടരുന്നതാണ് ഉടൻ തന്നെ ബഹളം വയ്ക്കുകയും ഓടിക്കൂടിയ നാട്ടുകാർ തീ കെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് വീടിനകത്ത് ഗ്യാസ് സിലിണ്ടറുകൾ ഉള്ള കാര്യം അപ്പച്ചൻ വിളിച്ച് പറയുന്നത്.
കത്തിക്കൊണ്ടിരുന്ന വീടിനടുത്ത് നിന്ന് നാട്ടുകാർ ഓടി മറയുന്നതിനിടെ മേഖലയെയാകെ പ്രകന്പനം കൊള്ളിച്ച് ഗ്യാസ് സിലിണ്ടറുകൾ ഒന്നിന് പിറകെ ഒന്നായി പൊട്ടി തെറിച്ചു.
സിലിണ്ടറിന്റെ ലോഹ ഭാഗങ്ങൾ കുന്നിൻ മുകളിലെ വീടിന്റെ മുറ്റത്തേക്ക് വരെ തെറിച്ചു വീണു. ഗ്യാസ് സിലിണ്ടറുകൾ അകത്തുണ്ടെന്ന് അപ്പച്ചൻ ഓർമ്മപ്പെടുത്തിയത് കൊണ്ടു മാത്രമാണ് രക്ഷാപ്രവർത്തനത്തിനെത്തിയവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
വൈദ്യുതി മീറ്ററിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്. സ്ഫോടനത്തിൽ വീട് പൂർണമായി കത്തി ചാന്പലായി.
വീട്ടിലുണ്ടായിരുന്ന കുരുമുളക്, തേങ്ങ, സ്വർണം, വീടിന്റെ ആധാരം, മക്കളുടെ സർട്ടിഫിക്കറ്റുകൾ, വീട്ടുപകരണങ്ങൾ തുടങ്ങി സർവ്വതും കത്തിയെരിഞ്ഞു.
ഇനി ഈ കുടുംബത്തിന്റെ കൈവശം കൂലിപ്പണിക്ക് പോകുന്പോൾ ധരിച്ചിരുന്ന വസ്ത്രം മാത്രമേ ബാക്കിയുള്ളു . മറ്റെല്ലാം തീയെടുത്തു.
വെള്ളിയാഴ്ച്ച നാട്ടുകാർ ഇവർക്ക് വസ്ത്രങ്ങൾ വാങ്ങിച്ച് നൽകുകയായിരുന്നു. ഫാ. ജോർജ് കറുകമാലിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് മെംബർമരടങ്ങിയ പതിനൊന്നംഗ കമ്മിറ്റി രൂപീകരിച്ച് കുടുംബത്തെ സഹായിക്കാൻ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. വടകര തഹസിൽദാർ കെ.ബി. സതീഷ്കുമാർ സ്ഥലം സന്ദർശിച്ചു.
ചാന്പലായത് അപ്പച്ചന്റെയും സിന്ധുവിന്റെയും ജീവിതം
01:02 AM Jan 07, 2017 | Deepika.com