കോഴിക്കോട്: ക്ഷീര കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് കന്നുകാലി ഇൻഷ്വറൻസ് പദ്ധതിക്ക് സർക്കാർ രൂപം നൽകിയതായി മന്ത്രി കെ. രാജു.
ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലെ നവീകരിച്ച പരിശീലന ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 40,000 പശുക്കളെ ഈ സാന്പത്തിക വർഷം ഇൻഷ്വർ ചെയ്യും. അടുത്ത സാന്പത്തിക വർഷം മുതൽ എല്ലാ കന്നുകാലികളെയും ഇൻഷ്വർ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
പ്രീമിയം തുകയുടെ 50 ശതമാനം സർക്കാരും 25 ശതമാനം വീതം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കർഷകരും വഹിക്കണം. ക്ഷീര കർഷകർക്ക് പാലിന് തദ്ദേശ സ്ഥാപനങ്ങൾ സബ്സിഡി അനുവദിക്കുന്നതിലെ തടസം നീക്കുമെന്ന് മന്ത്രി പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെയും ആടുവളർത്തൽ സംരംഭകത്വ പരിശീലനത്തിെന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 30 ലക്ഷം രൂപ ചെലവിട്ട് നിർമിച്ചതാണ് പരിശീലന ഹാൾ. കൊയിലാണ്ടിയിലും വടകരയിലും ഉപ പരിശീലന കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനമായിട്ടുണ്ട്.
മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എൻ.എൻ. ശശി, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ടി.വി. ലളിതപ്രഭ, ഡോ. എ.സി. മോഹൻദാസ്, ഡോ. മേരി കെ. ഏബ്രഹാം, ടി.വി. ബാലൻ, പി.ടി. ആസാദ്, സി. സത്യചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
കന്നുകാലി ഇൻഷ്വറൻസ് പദ്ധതിക്ക് രൂപം നൽകി: മന്ത്രി കെ. രാജു
01:02 AM Jan 07, 2017 | Deepika.com