കോഴിക്കോട്: ഗ്രാമപഞ്ചായത്തുകൾക്ക് പിന്നാലെ നഗരസഭകളും ലക്ഷ്യം നേടിയതോടെ കോഴിക്കോട് സംസ്ഥാനത്തെ ആദ്യത്തെ സന്പൂർണ വെളിയിട വിസർജന വിമുക്ത (ഓപ്പണ്‍ ഡിഫിക്കേഷൻ ഫ്രീ) ജില്ലയായി.
കോഴിക്കോട് സന്പൂർണ ഒഡിഎഫ് ആയതിൻറ പ്രഖ്യാപനം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. കോഴിക്കോട് കോർപറേഷൻ 1503, കൊയിലാണ്ടി നഗരസഭ 414, വടകര 235, പയ്യോളി 216, മുക്കം 203, രാമനാട്ടുകര 100, കൊടുവള്ളി 99, ഫറോക്ക് 85 എന്നിങ്ങനെ ആകെ 2855 ശുചിമുറികൾ നിർമിച്ചു നൽകിയാണ് നഗരമേഖലയിൽ ലക്ഷ്യം നേടിയത്.
ഗ്രാമീണ മേഖലയിൽ 12,799 15,654 കുടുംബങ്ങൾക്കാണ് ജില്ലയിൽ ശുചിമുറി നിർമിച്ചു നൽകിയത്. 2015ൽ നടത്തിയ ബേസ് ലൈൻ സർവേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങൾക്കാണ് ശുചിമുറി നിർമിച്ചുനൽകിയത്. ഒരു കുടുംബത്തിന് 15,400 രൂപയാണ് നൽകിയത്.
കോർപറേഷനിലെ ഒഡിഎഫ് പദ്ധതി നടത്തിപ്പ് കേന്ദ്ര സംഘം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയതായി അധ്യക്ഷത വഹിച്ച മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.
എംഎൽഎമാരായ കെ. ദാസൻ, ഇ.കെ. വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, കളക്ടർ എൻ. പ്രശാന്ത് എന്നിവർ സംബന്ധിച്ചു.
കോഴിക്കോട് സംസ്ഥാനത്തെ ആദ്യ സന്പൂർണ ഒഡിഎഫ് ജില്ലയായി
12:59 AM Jan 07, 2017 | Deepika.com