കോഴിക്കോട്: നഗരത്തിലെ കുത്തഴിഞ്ഞ ട്രാഫിക് നേരെയാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് ഇന്നലെ ചുമതലയേറ്റ സിറ്റി പോലീസ് കമ്മീഷണർ ജെ.ജയനാഥ്. ഉച്ചയ്ക്ക് നഗരവീഥികളിലൂടെ ഒന്നു യാത്ര ചെയ്തു. ഇടതുവശത്തുകൂടി ബൈക്കിൽ ഓവർടേക് ചെയ്യുന്ന വിദ്യാർഥികൾ. ചില ബൈക്കുകളിൽ മൂന്നു പേരുണ്ട്. സിറ്റി ബസുകൾ നടുറോഡിൽ നിർത്തി ആളെ കയറ്റുന്നു, ഇറക്കുന്നു. ഫുട്പാത്തുകൾ അന്യാധീനപ്പെട്ടതിനാൽ കാൽനട യാത്രക്കാർ റോഡിലിറങ്ങി നടക്കുന്നു.
റോഡ് മുറിച്ചുകടക്കാൻ പാടുപെടുന്ന കാൽനട യാത്രക്കാർ. പലയിടത്തും സീബ്ര ലൈനുകൾ കാണാനില്ല. പാർക്കിംഗ് ഏരിയകൾ അടയാളപ്പെടുത്തിയിട്ടില്ല. തോന്നുന്നിടത്തെല്ലാം വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു. ഇതെന്ത് ട്രാഫിക് സംസ്കാരം ? തിരുവനന്തപുരത്തു നിന്നു വന്നതുകൊണ്ടാവാം, ഇവിടെ ട്രാഫിക് സംവിധാനം തീരെ ശരിയല്ല. ആദ്യം ട്രാഫിക് ഒന്ന് നേരെയാക്കട്ടെ, എന്നിട്ട് തുടങ്ങാം- കമ്മീഷണർ പറഞ്ഞു. സാമൂഹിക വിരുദ്ധരെ നേരിടാൻ മുന്പ് ഇവിടെ നടപ്പാക്കിയ സിറ്റി സ്പൈഡർ ടീമിനെ’ തിരിച്ചുകൊണ്ടുവരാൻ ഉദ്ദേശവുമില്ലെന്ന് ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം വ്യക്തമാക്കി. ക്രമസമാധാന പാലനത്തിന് ഇവിടെ മിടുക്കരായ പോലീസുകാർ ഉള്ളപ്പോൾ ഒരു സൂപ്പർ പോലീസിന്റെ ആവശ്യമില്ല. ഇപ്പോഴത്തെ സംവിധാനത്തിനകത്തു നിന്ന് ജനക്ഷേമം നടപ്പാക്കാനാവും. സാമൂഹിക വിരുദ്ധ ശല്യം വച്ചുപൊറുപ്പിക്കില്ല. ഏതു സമയത്തും സഹായത്തിന് 100 ൽ പോലീസിനെ വിളിക്കാം. കണ്ട്രോൾ റൂം 24 മണിക്കുറും സുസജ്ജമാണ്. ചേവായുർ, നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് കവർച്ച, കസബ പരിധിയിലെ വൻ പിടിച്ചുപറി എന്നീ കേസുകൾക്ക് എത്രയും വേഗം തുന്പുണ്ടാക്കും. ഓഫീസർമാർക്ക് അതിനുള്ള നിർദേശം നൽകികഴിഞ്ഞു. ഇടവഴികളിലെ സാമൂഹികവിരുദ്ധശല്യം അവസാനിപ്പിക്കാൻ നടപടിയുണ്ടകും.
റോഡ് സുരക്ഷയെ സംബന്ധിച്ച ് തിങ്കളാഴ്ച ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം നടക്കുന്നുണ്ട്. സീബ്ര ലൈൻ, പാർക്കിംഗ് ഏരിയ റോഡ് ലൈനുകൾ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമുണ്ടാക്കും. ബൈക്കിൽ ചുറ്റിക്കറങ്ങുന്ന വിദ്യാർഥികളെ നേർവഴിക്ക് കൊണ്ടുവരേണ്ടതുണ്ട്. അതിനായി ചില സ്കൂൾ പരിസരം കേന്ദ്രീകരിച്ച് പോലീസ് പരിശോധന കർശനമാക്കും. സ്കൂൾ യുവജനോത്സവം നടക്കുന്ന സ്കൂളിൽ നിരവധി വിദ്യാർഥികൾ ലൈസൻസില്ലാതെ ബൈക്കിൽ എത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇനി അതൊന്നും അനുവദിക്കില്ല- കമ്മീഷണർ പറഞ്ഞു.
ട്രിച്ചി എൻഐടിയിൽ നിന്ന് പ്രോഡക്്ഷ്ഷൻ എൻജിനിയറിംഗിൽ ബിരുദം നേടിയ ജയനാഥിന് 2007 ലാണ് ഐപിഎസ് ലഭിച്ചത്.
അതിനു മുൻപ് ഹൈദരാബാദ് സത്യം കംപ്യൂട്ടേഴ്സിൽ സിഎംഡി ആയിരുന്നു. 2011ൽ 11 മാസം വയനാട് എസ്പി , സംസ്ഥാന സായുധസേനാ മേധാവി തുടങ്ങിയ നിലയിൽ പ്രവർത്തിച്ച ജയനാഥ് തിരുവനന്തപുരം പോലീസ് കംപ്യൂട്ടർ സെൽ എസ്പി ആയിരിക്കെയാണ് പുതിയ നിയമനം. 41 കാരനായ ഇദ്ദേഹം ആലപ്പുഴ മുതുകുളം സ്വദേശിയാണ്. ഭാര്യ ആയുർവേദ ഡോക്ടർ സുമ വി.ജയനാഥ്. ഏക മകൻ ആർജവ് രാജർഷി.
കുത്തഴിഞ്ഞ ട്രാഫിക് ആദ്യം നേരെയാക്കട്ടെ, എന്നിട്ടു നോക്കാം: കമ്മീഷണർ ജെ.ജയനാഥ്
12:59 AM Jan 07, 2017 | Deepika.com