മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽ യുവതി ക്ലോസറ്റിൽ പ്രസവിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിക്കുന്നതായി യുവതിയുടെ ഭർത്താവ് പി.ലിബികുമാർ ആരോപിച്ചു.
ബന്ധുക്കളിൽ നിന്ന് മൂന്ന് മണിക്കൂർ കൊണ്ടെടുത്ത മൊഴികൾ അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിലില്ലെന്ന് ലിബികുമാർ പറഞ്ഞു.
സംഭവത്തിൽ താത്ക്കാലിക ജീവനക്കാരിയെ പഴിചാരി പരാതി അട്ടിമറിക്കാനാണ് അന്വേഷണ കമ്മീഷൻ ശ്രമിക്കുന്നതെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. പ്രസവ വേദനയുണ്ടെന്നറിയിച്ചപ്പോൾ കുട്ടിയുടെ ഹൃദയമിടിപ്പ് കിട്ടുന്നില്ലെന്നു പറഞ്ഞ ഡ്യൂട്ടി നഴ്സ് മൂത്രമൊഴിച്ച് വരാൻ അറിയിച്ചതനുസരിച്ചാണ് യുവതി ബാത്ത്-റൂമിൽ പോയത്.
ഇവിടെ വച്ചാണ് യുവതി പ്രസവിച്ചത്. ഡ്യൂട്ടി നഴ്സിന്റെ നിരുത്തരവാദ പ്രവർത്തനമാണ് സംഭവത്തിനുകാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു .യുവതിയുടെ ഭർതൃമാതാവാണ് കുട്ടിയെ ക്ലോസറ്റിൽ നിന്ന് ഐസിയുവിൽ എത്തിച്ചത്.
എന്നാൽ ആശുപത്രി അധികൃതരുടെ റിപ്പോർട്ടിൽ നഴ്സുമാരാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് പറയുന്നത്. ഇതിനു ശേഷം രണ്ടു മണിക്കൂർ കഴിഞ്ഞാണ് ഡോക്ടർ സ്ഥലത്തെത്തിയത്. എന്നാൽ തങ്ങൾ നൽകിയ മൊഴികളൊന്നും അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്നും ഇവർ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടിനാണ് മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി നേർത്തകുണ്ടിൽ പി.ലിബികുമാറിന്റെ ഭാര്യയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ സമയം യുവതി പ്രസവലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെങ്കിലും പ്രസവ വേദന അനുഭവപ്പെടാത്തതിനെ തുടർന്ന് ഇവരെ വാർഡിൽ കിടത്തുകയായിരുന്നു. ക്ലോസറ്റിൽ പ്രസവം നടന്ന സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയത്. യുവതിയും കുട്ടിയും ഇപ്പോഴും മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വാർത്താ സമ്മേളനത്തിൽ മഹേഷ്, ബിനു ബാസിത്ത്, അക്ബർ മിനായി, നാസർ എന്നിവർ പങ്കെടുത്തു.
അന്വേഷണം അട്ടിമറിക്കുന്നതായി യുവതിയുടെ ബന്ധുക്കൾ
01:26 AM Jan 06, 2017 | Deepika.com